കണ്ണൂർ: അജ്ഞതയും ദുർമോഹങ്ങളും മനുഷ്യരെ പച്ചയായി ബലികൊടുക്കുന്നിടം വരെ പ്രബുദ്ധമായ കേരളം എത്തിനിൽക്കുന്നതായി ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. നാം എങ്ങോട്ടേക്കാണ് പോകുന്നത്? കൊടും കുറ്റകൃത്യങ്ങളിൽ കേരളം ഏറെ മുന്നിലെത്തിയിരിക്കുന്നു. സുകുമാർ അഴീക്കോടിനെപ്പോലെ നിർഭയത്വത്തോടെ ആരേയും വിമർശിക്കാനാവുന്ന ആളുകൾ ഇന്നിവിടെ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. “പടയണി’ സായാഹ്നപത്രത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ കണ്ണൂർ ചേംബർ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയും ഗവർണറും മന്ത്രിമാരുമൊന്നുമല്ല രാജ്യത്തെ ജനങ്ങളാണ് പരമാധികാരിയെന്ന് ആരും മറന്നുപോകരുത്. ധർമമുണ്ടെങ്കിൽ രാജാവ് വേണ്ട. അധികാരത്തിന്റെ ലഹരിയെ അതിജീവിക്കാൻ സാമൂഹ്യപ്രവർത്തകർക്കാകണം. ഏകാധിപത്യത്തെ എക്കാലവും ജനാധിപത്യം താഴെയിറക്കിയ ചരിത്രമാണ് നമുക്കുള്ളത്. മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കാലത്തുപോലും ജനങ്ങൾ ശരിയായ വിധിയെഴുത്ത് നടത്തിയിട്ടുണ്ട്. സ്വയം വിലയിരുത്തേണ്ട നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. എന്തു പറഞ്ഞാലും അപവാദവും വിവാദമാകുകയാണ്. ജനങ്ങൾ തോളത്ത് കൈവയ്ക്കുമ്പോഴാണ് നേതാക്കൾ ഉയരങ്ങളിലെത്തുന്നതെന്ന് ഗവർണർ ഓർമിപ്പിച്ചു.
റൂട്ട് തേടിയുള്ള യാത്രയാണ് മാധ്യമപ്രവർത്തനം. ശരിയായ റൂട്ട് കണ്ടെത്തി ആകർഷകമായ ഫ്രൂട്ട് ജനങ്ങൾക്കെത്തിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയണം. ഉറ്റ ബന്ധുക്കളുടെ ഫോൺ നമ്പർ പോലും ഓർത്തുവയ്ക്കാനാകാത്ത വിധം ഓർമ നഷ്ടപ്പെട്ട സമൂഹമായി നാം മാറിക്കൊണ്ടിരിക്കുകയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
തുടർന്ന് നടന്ന ‘മാധ്യമ രംഗം – വർത്തമാനവും ഭാവിയും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കണ്ണൂർ പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു.കെ. ജയപ്രകാശ് ബാബു മോഡറേറ്ററായിരുന്നു.
മാധ്യമപ്രവർത്തകൻ എ. സജീവൻ, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത എന്നിവർ ക്ലാസെടുത്തു. മേയർ ടി.ഒ.മോഹനൻ അധ്യക്ഷത വഹിച്ചു. പി.സന്തോഷ് കുമാർ എംപി, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, കെയുഡബ്യുജെ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത തുടങ്ങിയവർ പ്രസംഗിച്ചു. കെ.പി. മോഹനൻ എംഎൽഎ സ്വാഗതവും ചാലക്കര പുരുഷു നന്ദിയും പറഞ്ഞു.