വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളും വാണിജ്യ സ്ഥാപനങ്ങളും അടക്കമുള്ള കെട്ടിടങ്ങളുടെ കണക്കെടുക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അധ്യ ക്ഷനായ വിദഗ്ധ സമിതിയുടെ ആദ്യയോഗം നാളെ നടക്കും. നാളെ രാവിലെ 10ന് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ആദ്യ യോഗം ചേരുക.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് കോൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്കു ചുറ്റുമുള്ള വീടുകൾ, കടകൾ, വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള മറ്റു കെട്ടിടങ്ങൾ എന്നിവയുടെ നേരിട്ടുള്ള കണക്കെടുക്കുകയാണു സമിതിയുടെ പ്രധാന ചുമതല. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബഫർ സോണ്‍ പരിധിയിൽ എത്രത്തോളം കെട്ടിടങ്ങളുണ്ടെന്നു കോടതിയെ ബോധിപ്പിക്കുകയാണു പ്രധാനം.
ഉപഗ്രഹ സർവേയിൽ 49,374 കെട്ടിടങ്ങൾ
ബഫർ സോൺ മേഖലയി ൽ നടത്തിയ ഉപഗ്രഹ സർവേയിൽ 49,374 കെട്ടിടങ്ങൾ ഈ മേഖലയിൽ ഉണ്ടെന്നാണു കണ്ടെത്തിയിട്ടുള്ളത്.
ഫിസിക്കൽ സർവേ നടത്തുന്പോൾ കെട്ടിടങ്ങളുടെ എണ്ണം ഉയരാനാണു സാധ്യതയെന്നാണു സമിതിയുടെ വിലയിരുത്തൽ. ഉപഗ്രഹ സർവേയിൽ മരങ്ങളുടെയും മറ്റും ഇടയിലുള്ള ചില കെട്ടിടങ്ങളെങ്കിലും വിട്ടു പോകാൻ സാധ്യതയുണ്ട്.