കൊതുകു നശീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതും ഇടവിട്ടുള്ള മഴയും കാരണം സംസ്ഥാനത്തു ദിവസം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു. ഈമാസം ഇതുവരെ 347 പേരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈമാസം ഒരാളാണു ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. ഇതോടെ ഈ വർഷത്തെ മരണം 22 ആയി. ഈ വർഷം ഡെങ്കിപ്പനി സംശയിച്ച് ആശുപത്രികളിൽ ചികിത്സ തേടിയ 3385 പേരിലാണു രോഗം സ്ഥിരീകരിച്ചത്. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ വെള്ളം ഒഴുകിപ്പോകുന്നില്ല.
ആളുകളും കൊതുകുകൾ പെരുകുന്നതു ശ്രദ്ധിക്കുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. മഴക്കാല പൂർവശുചീകരണത്തിനുശേഷം തദ്ദേശ സ്ഥാപനങ്ങള്‍ കൊതു നിവാരണത്തിൽ വലിയ പ്രാധാന്യം നൽകാറില്ല. ഡെങ്കി വൈറസ് ബാധിതരിൽ 10 ശതമാനം പേരാണു ഗുരുതരാവസ്ഥയിലാകുന്നത്. ഈമാസം 192 പേരിൽ എലിപ്പനി സ്ഥിരീകരിച്ചപ്പോൾ 6 പേര്‍ മരിച്ചു. ഈ വർഷം 1979 പേരിൽ എലിപ്പനി കണ്ടെത്തി. മരിച്ചത് 69 പേർ. പേവിഷ ബാധയിൽ 22 പേരും ചെള്ളു പനി ബാധിച്ച് 19 പേരും മരിച്ചു.