സുഹൃത്തായ യുവതിയുടെ വീട്ടിൽനിന്ന് ജൂസ് കുടിച്ച യുവാവ് കഴിഞ്ഞ ദിവസം പാറശാലയിൽ മരിച്ച സംഭവത്തിന്, ഏതാനും നാൾ മുൻപ് അജ്ഞാതൻ നൽകിയ പാനീയം കുടിച്ച് കളിയിക്കാവിളയിൽ വിദ്യാർഥി മരിച്ച സംഭവവുമായി സമാനതകളേറെ. തീർത്തും വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് രണ്ടു സംഭവങ്ങളും നടന്നതെങ്കിലും, രണ്ടിടത്തും മരണം സംഭവിച്ചതിലെ ‘അസാധാരണമായ’ സമാനതകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. വനിതാ സുഹൃത്ത് നൽകിയ പാനീയം കുടിച്ച മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. ആന്തരികാവയവങ്ങൾ തകരാറിലായി ദിവസങ്ങളോളം ആശുപത്രിൽ കഴിഞ്ഞ ഷാരോൺ, ചികിൽസയ്ക്കിടെയാണ് മരിച്ചത്.സ്കൂൾ വിട്ട് വീട്ടിലേക്കു പോകാൻ ബസ് കാത്തുനിൽക്കവെ, ഒരു വിദ്യാർഥി നൽകിയ ജൂസ് കഴിച്ചാണ് കളിയിക്കാവിള മെതുകമ്മൽ സ്വദേശി അശ്വിൻ മരിച്ചത്. രണ്ടു മരണങ്ങളും വിഷാംശം ഉള്ളിൽ ചെന്നതിലൂടെ സംഭവിച്ചതാണെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. അശ്വിന്റെ മരണം തമിഴ്നാട് സ്പെഷൽ ബ്രാഞ്ചാണ് അന്വേഷിക്കുന്നത് ഷാരോൺ രാജിന്റേതും സമാന രീതിയിലുള്ള മരണമാണെങ്കിലും, മരണകാരണത്തെ സംബന്ധിച്ച് വ്യക്തത വരുത്താൻ പാറശാല പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെൺകുട്ടിയുടെ വീട്ടുകാർ പാനീയത്തിൽ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നെന്ന് ഷാരോൺ രാജിന്റെ കുടുംബം ആരോപിക്കുന്നു.
∙ ബസ് യാത്രയ്ക്കിടെ പരിചയം, പ്രണയം
നെയ്യൂരിലെ സ്വകാര്യ കോളജില്‍ ബിഎസ്‌സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്. ഒരിക്കൽ ബസ് യാത്രയ്ക്കിടൊണ് നാട്ടുകാരിയായ പെൺകുട്ടിയെ ഷാരോൺ പരിചയപ്പെടുന്നതും ആ പരിചയം പ്രണയത്തിനു വഴിമാറുന്നതും. ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്ന് ഷാരോണിന്റെ വീട്ടുകാർ പറയുന്നു. ബിരുദ പഠനവുമായി ബന്ധപ്പെട്ട റെക്കോർഡ് ബുക്കുകൾ എഴുതാൻ ഈ പെൺകുട്ടി ഷാരോണിനെ സഹായിച്ചിരുന്നു.
അതേസമയം, പെൺകുട്ടിയുടെ വീട്ടുകാർക്ക് ഷാരോണുമായുള്ള പ്രണയ ബന്ധത്തോട് എതിർപ്പായിരുന്നു. ഷാരോണിനെ വിവാഹം ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന് മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയതോടെയാണ് പെൺകുട്ടി ഷാരോണിൽനിന്ന് അകലാൻ തുടങ്ങിയത്. എന്നാൽ, പിന്നീട് ഇരുവരും വീണ്ടും അടുത്തു. വീട്ടുകാരറിയാതെ വാട്സാപ്പ് വഴി സന്ദേശങ്ങളും കൈമാറിയിരുന്നു.സുഹൃത്തുക്കളുമായി നടത്തിയ ഫോൺ സംഭാഷണവും വീട്ടുകാർ പുറത്തുവിട്ടു. താൻ കുടിച്ചുകൊണ്ടിരുന്ന കഷായമാണ് ഷാരോണിനു നൽകിയതെന്ന് പെൺകുട്ടി പറയുന്നത് ഓഡിയോയിലുണ്ട്. രാവിലെയും കഷായം കുടിച്ചിരുന്നു. കഷായത്തിനു കയ്പ്പുണ്ടോയെന്നു ഷാരോൺ ചോദിച്ചപ്പോഴാണ് കഷായം കഴിക്കാനായി നൽകിയത്.
കഷായം കഴിക്കാനുള്ള അവസാന ദിവസമായിരുന്നെന്നും കഴിച്ചതിന്റെ ബാക്കി വന്നതാണ് യുവാവിനു നൽകിയതെന്നും പെൺകുട്ടി പറയുന്നുണ്ട്. ഇവിടെനിന്നും വിഷമൊന്നും കൊടുത്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിനോട് പറയുന്നുണ്ട്.മരണത്തിൽ പങ്കുണ്ടെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് പറഞ്ഞു. ഒരു വർഷത്തിലേറെയായി പെൺകുട്ടിയുമായി ഷാരോൺ അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് ഈ ബന്ധത്തിൽ താൽപര്യമില്ലായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പാറശാല പൊലീസിൽ പരാതി നൽകിയെങ്കിലും, ശരിയായ രീതിയിൽ അന്വേഷിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് ജയരാജ് ആരോപിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ആലോചിക്കുന്നുണ്ട്. അതേസമയം, അന്വേഷണം നടക്കുകയാണെന്നും മരണത്തെക്കുറിച്ച് ചില സംശയങ്ങളുണ്ടെന്നുമാണ് റൂറൽ എസ്പിയുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പാറശാല സിഐ തയാറായില്ല.