ഉത്തർപ്രദേശ് പരാമർശത്തോടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ അപ്രീതിക്ക് ഇരയായതിനു പിന്നാലെ മറ്റു മന്ത്രിമാരുടെ പ്രസംഗങ്ങളും നിരീക്ഷിക്കാൻ ഗവർണറുടെ നിർദേശം.
ഗവർണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, മന്ത്രിമാരുടെ എല്ലാ ജില്ലകളിലെയും പ്രസംഗങ്ങളുടെ പത്ര കട്ടിംഗുകളും വീഡിയോകളും ശേഖരിക്കാനുള്ള നടപടികൾ രാജ്ഭവൻ തുടങ്ങി.
ധനമന്ത്രിയുടെ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി രാജ്ഭവൻ കേരളത്തിനു പുറത്തുള്ള ഗവർണർക്കു കൈമാറി. നിസാരവത്കരിച്ചുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയതെന്നാണു രാജ്ഭവൻ വിലയിരുത്തൽ.
മറുപടി സംബന്ധിച്ചു നിയമ- ഭരണഘടനാ വിദഗ്ധരുമായുള്ള കൂടിയാലോചനകളും നടത്തും. നവംബർ നാലിനു ഗവർണർ തിരുവനന്തപുരത്തു മടങ്ങിയെത്തിയ ശേഷമാകും തുടർനടപടികളുമായി മുന്നോട്ടു പോകുക.
അതേസമയം, ഗവർണറുമായി ബന്ധപ്പെട്ടു മന്ത്രിമാർ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശനങ്ങൾ ഉന്നയിക്കാൻ പാടില്ലെന്നു മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
വിവാദ പരാമർശം നടത്തുന്ന മന്ത്രിമാർക്കെതിരേയുള്ള ഗവർണറുടെ നടപടികളെ ചോദ്യംചെയ്ത് സ്വകാര്യ വ്യക്തികൾ കോടതികളെ സമീപിച്ചാൽ നിയമക്കുരുക്കിൽ അകപ്പെടും. കോടതികളുടെ വാക്കാലുള്ള ചില പരാമർശങ്ങൾ പോലും സർക്കാരിനും മന്ത്രിമാർക്കും കുരുക്കാകുമെന്നാണു വിലയിരുത്തൽ.
ഗവർണറുടെ നടപടികളെ രാഷ്ട്രീയമായി നേരിടാനുള്ള തീരുമാനത്തിൽ മാറ്റമില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെയും ഗവർണർക്കെതിരേ രംഗത്തെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഗവർണറുടെ നടപടിക്കെതിരേ കഴിഞ്ഞ ദിവസം രംഗത്തിറങ്ങിയിരുന്നു.