ഗവർണറുടെ രാജിയാവശ്യം ചോദ്യം ചെയ്തുകൊണ്ട് ഒമ്പതു സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ഹൈക്കോടതിയെ സമീപിച്ചു. അവധി ദിവസത്തിൽ അടിയന്തര സിറ്റിംഗിലൂടെ ഇന്നു തന്നെ ഹർജി ഹൈക്കോടതി പരിഗണിക്കും. വൈകുന്നേരം നാലിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിക്കുക.
വിസി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നും ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഒമ്പതു വിസിമാരുടെ അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ സമീപിച്ചത്. ഇതിൻപ്രകാരം പ്രത്യേക സിറ്റിംഗ് ചേരാൻ ചീഫ് ജസ്റ്റിസ് നിർദേശം നൽകുകയായിരുന്നു.
സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വിസിമാരോട് തിങ്കളാഴ്ച രാവിലെ 11.30ന് മുമ്പ് രാജിവയ്ക്കാനായിരുന്നു ഗവർണർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രാജിവയ്ക്കില്ലെന്ന് വിസിമാർ ഗവർണറെ രേഖാമൂലം അറിയിച്ചു.