കല്ലുവാതുക്കൽ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന് ജയില്‍ മോചിതനായി. ജയിൽ നടപടികൾക്ക് ശേഷം മണിച്ചൻ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലില്‍ നിന്ന് പുറത്തിറങ്ങി.
ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതാണ് മോചനം വൈകാൻ കാരണം.
31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിലെ ഏഴാം പ്രതിയായ മണിച്ചൻ 22 വർഷമായി ജയിലിലാണ്. നേരത്തേ ശിക്ഷാ ഇളവ് നൽകുന്നവരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നെങ്കിലും പിഴത്തുകയായ മുപ്പത് ലക്ഷത്തി നാൽപ്പത്തയ്യായിരം രൂപ കെട്ടിവയ്ക്കാത്തതിനാൽ ജയിലിൽ നിന്നിറങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്ന് മണിച്ചന്റെ ഭാര്യ നൽകിയ ഹർജിയിൽ പിഴത്തുക സുപ്രീം കോടതി ഒഴിവാക്കുകയായിരുന്നു.
കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതിയായി സെൻട്രൽ ജയിലിലായിരുന്ന മണിച്ചനെ നല്ലനടപ്പിനെ തുടർന്നാണ് തുറന്ന ജയിലിലേക്കു മാറ്റിയത്. നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിലെ കൃഷിയുടെ മേൽനോട്ടവും മണിച്ചനായിരുന്നു.