ആഡംബര ബസ് സർവീസ് നടത്തുന്ന സ്വതന്ത്ര കമ്പിനിയായ കെ-സ്വിഫ്റ്റ് കമ്പനിയും കെഎസ്ആർടിസിയെ പിഴിയുന്നു. യാതൊരു മൂലധനനിക്ഷേപവുമില്ലാത്ത കെ-സ്വിഫ്റ്റ് കെഎസ്ആർടിസിയിൽനിന്നും ഇതുവരെ വാടകയായി ഈടാക്കിയത് 7.49 കോടി രൂപ. ഇതുവരെ സർവീസ് നടത്തിയതിന് 10 കോടി നല്കണമെന്നാണ് കെ-സ്വിഫ്റ്റിന്റെ ആവശ്യം. കെഎസ്ആർടിസിയുടെ റൂട്ടുകളിൽ കെ-സ്വിഫ്റ്റിന്റെ ബസുകൾ ദീർഘദൂര സർവീസ് നടത്തുന്നതിനാണ് കെ-സ്വിഫ്റ്റിന് കെഎസ്ആർടിസി വാടക നല്കേണ്ടത്.
കെ-സ്വിഫ്റ്റിന്റെ ബസുകൾ കെഎസ്ആർടിസിക്ക് സർക്കാർ അനുവദിച്ച പ്ലാൻ ഫണ്ട് തുകയിൽനിന്നും 50 കോടി വിനിയോഗിച്ചാണ് സ്വതന്ത്ര കമ്പനിയായ കെ-സ്വിഫ്റ്റിന് 116 ബസുകൾ വാങ്ങിയത്. കെഎസ്ആർടിസിക്ക് അനുവദിച്ച തുക ഉപയോഗിച്ച് മറ്റൊരു കമ്പനിക്ക് ബസ് വാങ്ങിയത് എങ്ങനെ എന്നതിന് ഇതുവരെ ഉത്തരമുണ്ടായിട്ടില്ല.
കെഎസ്ആർടിസിയുടെ എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ചാണ് കെ-സ്വിഫ്റ്റിന്റെ ബസ് സർവീസ് നടത്തിപ്പ്. വരുമാനം കെ-സ്വിഫ്റ്റിന്റെ അക്കൗണ്ടിലാക്കാതെ കെഎസ്ആർടിസിയുടെ അക്കൗണ്ടിലാണ് ചേർക്കുന്നത്.
സ്വകാര്യ കമ്പനികളിൽനിന്നും ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കുന്നതുപോലെയാണ് കെ-സ്വിഫ്റ്റ് കെഎസ്ആർടിസിക്കുവേണ്ടി ഓടുന്നത്. സ്വകാര്യ കമ്പനികളിൽനിന്നും ബസ് വാടകയ്ക്കെടുക്കുമ്പോൾ അറ്റകുറ്റപ്പണികളും മറ്റും ബസ് നല്കിയ കമ്പനിതന്നെ നിർവഹിക്കേണ്ടതാണ്. എന്നാൽ കെ-സ്വിഫ്റ്റിന്റെ എല്ലാ ചുമതലകളും കെഎസ്ആർടിസിയാണ് കൈകാര്യം ചെയ്യുന്നത്.
വന് വാടക
കെ-സ്വിഫ്റ്റിന്റെ സ്ലീപ്പർ കോച്ചുകൾക്ക് കിലോമീറ്ററിന് 27 രൂപയും സെമി സ്ലീപ്പർ കോച്ചുകൾക്ക് 24.30 രൂപയും സിറ്റർ ബസുകൾക്ക് 21.37 രൂപയും കിലോമീറ്ററിന് കെഎസ്ആർടിസി വാടക നല്കണം. കെ-സ്വിഫ്റ്റിനുവേണ്ടി വാങ്ങിയ സിറ്റി സർക്കുലർ നടത്തുന്ന ഇലക്ട്രിക് ബസുകളുടെ വാടക നിശ്ചയിച്ചിട്ടില്ലെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
വരുമാനത്തിൽ പിന്നിൽ
കെ-സ്വിഫ്റ്റ് നടത്തുന്നത് ആഡംബര ദീർഘദൂര സർവീസുകളാണെങ്കിലും വരുമാനത്തിൽ ഏറെ പിന്നിലും നഷ്ടത്തിലുമാണ്. ഒരു കിലോമീറ്ററിന്റെ വരുമാനം (ഇപികെഎം) ശരാശരി 45 രൂപയാണ്. കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റിന്റെ ഇപികെഎം 60 രൂപ വരെയാണ്. കെഎസ്ആർടിസിയുടെ റൂട്ട് പെർമിറ്റ് ഉപയോഗിച്ചാണ് കെ- സ്വിഫ്റ്റ് ദീർഘദൂര സർവീസുകൾ നടത്തുന്നത്. ഡീസൽ കെഎസ്ആർടിസിയുടെ പമ്പുകളിൽനിന്നാണ്. ബസുകളുടെ മുഴുവൻ അറ്റകുറ്റപ്പണികളും സ്പെയർ പാർട്സുകളും കെഎസ്ആർടിസിയുടേതാണ്. ഇതിനും പുറമേയാണ് കെ-സ്വിഫ്റ്റ് സർവീസുകൾക്ക് വാടകയും നല്കേണ്ടത്.
സ്വതന്ത്ര കന്പനി
സ്വതന്ത്ര കമ്പനിയായ കെ-സ്വിഫ്റ്റിന് പ്രത്യേക ഡയറക്ടർ ബോർഡും ഭരണ സംവിധാനവുമാണ്. കെഎസ്ആർടിസിയുടെയും കെ-സ്വിഫ്റ്റിന്റെയും മാനേജിംഗ് ഡയറക്ടർ ഒരാൾ ആണെന്നതു മാത്രമാണ് ഇരുസ്ഥാപനങ്ങളും തമ്മിലുള്ള ഏക ബന്ധം. യാതൊരുവിധ മൂലധന നിക്ഷേപവുമില്ലാതെ ബസുകൾ സ്വന്തമാക്കുകയും കെഎസ്ആർടിസിയിൽനിന്നും വൻ തുക വാടക ഈടാക്കി ലാഭം കൊയ്യുകയുമാണ് കെ-സ്വിഫ്റ്റ്