തെരുവിലലയുന്ന കുട്ടികളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമായി ഹൈക്കോടതി ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തു.
തിരക്കുള്ള ജംഗ്ഷനുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമൊക്കെ കളിപ്പാട്ടങ്ങള്‍ വില്‍ക്കുകയും ഭിക്ഷ യാചിക്കുകയും ചെയ്യുന്ന നാടോടിക്കുട്ടികളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റുകയോ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയോ വേണമെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഇതിനായി ഹര്‍ജിയില്‍ സാമൂഹികനീതി വകുപ്പു സെക്രട്ടറി, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍, കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ മെംബര്‍ സെക്രട്ടറി, ലേബര്‍ കമ്മീഷണര്‍, എക്സൈസ് കമ്മീഷണര്‍ എന്നിവരെ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു.
പാതയോരങ്ങളിലും റെയില്‍വേ പ്ലാറ്റ്ഫോമുകളിലും അന്തിയുറങ്ങുന്ന കുട്ടികളുടെ ചിത്രങ്ങളും ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നിരുന്നു. ഇവരെ സംരക്ഷിക്കാന്‍ ബാലനീതി നിയമപ്രകാരം സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇത്തരം കുട്ടികളെയും അന്യസംസ്ഥാനത്തുനിന്ന് ഇവിടെയെത്തി അലഞ്ഞുതിരിയുന്ന കുട്ടികളെയും സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കി സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയടക്കമുള്ള എതിര്‍കക്ഷികള്‍ സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
അന്യസംസ്ഥാനക്കാരായ കുട്ടികളെ തിരിച്ചയയ്ക്കുന്നതുവരെ ഇവരെ പാര്‍പ്പിക്കാനുള്ള ചൈല്‍ഡ് സെന്ററുകളുടെ വിശദ വിവരങ്ങളും ഹൈക്കോടതി തേടിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളുടെ പരിസരങ്ങളില്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ലഹരിമാഫിയ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളും ഇതോടൊപ്പം പരിഗണിച്ചു.
ഇക്കാര്യത്തില്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ലഹരിമരുന്നുകളുടെ ഉപയോഗം തടയാന്‍ സ്കൂളുകളിലും കോളജുകളിലും ആന്റി ഡ്രഗ് ക്ലബ്ബുകള്‍ രൂപീകരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ 2021 ഫെബ്രുവരിയില്‍ ഹൈക്കോടതി നല്‍കിയിരുന്നു. ഇക്കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി ഒരാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.