ലക്നൗ∙ രക്തത്തിനു പകരം ജ്യൂസ് കയറ്റിയതിനെത്തുടർന്ന് ഡെങ്കിപ്പനി രോഗി മരിച്ച സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പ്രതിഷേധം ശക്തമായതോടെ ആശുപത്രി അടച്ചു. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
പ്രയാഗ്‌രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിൽനിന്ന് പ്ലാസ്മ എന്ന് രേഖപ്പെടുത്തിയ ബാഗിൽ ജ്യൂസ് ആയിരുന്നുവെന്ന് മുപ്പത്തിരണ്ടുകാരനായ രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇങ്ങനെ നൽകിയ ബാഗ് ഒരെണ്ണം ഉപയോഗിച്ചതിനു പിന്നാലെയാണ് രോഗിയുടെ അവസ്ഥ മോശമായത്.
ഇതേത്തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു രോഗിയെ മാറ്റി. ഇയാൾ മരിക്കുകയും ചെയ്തു. അവിടെവച്ചാണ് ഇതു വ്യാജ രക്തബാഗ് ആണെന്നും ഇതിനുള്ളിൽ രാസഘടകങ്ങളും മുസമ്പി ജ്യൂസ് പോലുള്ള എന്തോ ആണെന്നും വ്യക്തമായത്.
സാംപിൾ പരിശോധന നടത്തി റിപ്പോർട്ട് വരുന്നതുവരെ ആശുപത്രി അടച്ചിടുമെന്ന് പ്രയാഗ്‌രാജിന്റെ അഡീഷനൽ ചീ്ഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു.അതേസമയം, പ്ലേറ്റ്‌ലെറ്റ് ബാഗ് കുടുംബം തന്നെ സംഘടിപ്പിച്ചതാണെന്ന നിലപാടാണ് ആശുപത്രി അധികൃതർക്ക്. രോഗിയുടെ പ്ലേറ്റ്‌ലെറ്റ് നില 17,000ലേക്കു താഴ്ന്നപ്പോൾ രക്തം സംഘടിപ്പിക്കാൻ കുടുംബത്തോടു നിർദേശിച്ചെന്നാണ് ആശുപത്രിയുടെ നിലപാട്. സർക്കാർ ആശുപത്രിയിൽനിന്ന് അഞ്ച് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകളാണ് അവർ കൊണ്ടുവന്നത്. മൂന്ന് യൂണിറ്റ് കയറ്റിയപ്പോൾ രോഗിയുടെ നില വഷളായി. അതോടെ രക്തം കയറ്റുന്നത് നിർത്തി, ആശുപത്രി അധികൃതർ അറിയിച്ചു.