ഇരിട്ടി: അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം ചുരത്തിലെ ശോചനീയാവസ്ഥ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. 26 കിലോമീറ്റർ പാതയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. പത്തു വർഷം മുമ്പ് നവീകരിച്ച റോഡാണിത്.
ചരക്കുവാഹനങ്ങളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. വളവും തിരിവും കയറ്റവും ഇറക്കവുമുള്ള റോഡ് പൊതുവേ വീതി കുറഞ്ഞതാണ്.
തകർന്ന റോഡിലൂടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് പിന്നിൽനിന്നു വരുന്ന വാഹനങ്ങൾക്കും എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങൾക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും വൻ ഗർത്തമായതിനാൽ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്കാണ് കാരണമാകുക. കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള 20 കിലോമീറ്റർ ഭാഗം പത്തു വർഷം മുമ്പ് ആദ്യഘട്ടത്തിലും പെരുമ്പാടി മുതൽ വീരാജ്പേട്ട വരെയുള്ള ആറു കിലോമീറ്റർ രണ്ടാം ഘട്ടത്തിലുമാണ് നവീകരിച്ചത്.
വർഷങ്ങളോളം കാൽനടയാത്ര പോലും ദുഷ്കരമായിരുന്ന റോഡ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് നവീകരിച്ച് ഗതാഗതയോഗ്യമാക്കിയത്. വീരാജ്പേട്ടയിൽ രൂപീകരിച്ച കർമസമിതിയുടെ പ്രവർത്തനങ്ങൾക്കൊടുവിലാണ് റോഡ് നവീകരണം സാധ്യമായത്.
കഴിഞ്ഞ കാലങ്ങളിലുണ്ടായ പ്രളയവും മഴക്കെടുതിയും റോഡിന്റെ നാശത്തിന് ആക്കം കൂട്ടി. മട്ടന്നൂരിൽ അന്താരാഷ്ട്ര വിമാനത്താവളം വന്നതോടുകൂടി ചുരം പാതയിൽ വാഹനങ്ങളുടെ എണ്ണം കൂടിയെങ്കിലും റോഡ് പഴയ അവസ്ഥയിൽ തന്നെയാണ്. ഈ പാത ദേശീയപാതയാക്കി ഉയർത്താനുള്ള നടപടികളും എങ്ങുമെത്തിയില്ല.
വീരാജ്പേട്ടയിൽനിന്ന് സിദ്ദാപുരം, കുശാൽനഗർ വഴി പോകുന്ന റോഡും ടാറിംഗ് തകർന്ന് കാൽനട യാത്രയ്ക്കുപോലും കഴിയാത്ത അവസ്ഥയിലാണ്.
ടിബറ്റൻ കോളനി, ആന പരിശീലന കേന്ദ്രം തുടങ്ങി നിരവധി ടൂറിസം-പഠന കേന്ദ്രങ്ങളിലേക്കും ഈ പാതയാണ് ഉപയോഗിക്കുന്നത്.