പാരിസ്
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ലോക ഫുട്‌ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്‌കാരം റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെൻസെമയ്ക്ക്. വനിതകളിൽ ഈ നേട്ടം സ്‌പാനിഷ് താരം അലക്‌സിയ പുറ്റെലസിനാണ്.
റയലിന് ചാമ്പ്യൻസ് ലീഗ്, സ്‌പാനിഷ് ലീഗ്, സൂപ്പർ കപ്പ് എന്നിവ സമ്മാനിക്കുന്നതിൽ ബെൻസെമയുടെ പങ്ക് നിർണായകമായിരുന്നു. ഫ്രാൻസിനൊപ്പം നേഷൻസ് ലീഗ് കിരീടവും ഉയർത്തി. കഴിഞ്ഞ സീസണിൽ റയലിനായി 46 കളിയിൽ 44 ഗോളടിച്ചു. 15 ഗോളിന് വഴിയൊരുക്കി. പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഫ്രഞ്ചുകാരനാണ് ബെൻസെമ. പുറ്റെലസിന്റെ നേട്ടം തുടർച്ചയായി രണ്ടാംതവണയാണ്.
നിലവിലെ ജേതാവും ഏഴുവട്ടം ബാലൻ ഡി ഓർ നേടുകയും ചെയ്–ത ലയണൽ മെസി അവസാന പട്ടികയിൽ ഉൾപ്പെട്ടില്ല. ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഇരുപതാമതായി. 2005നുശേഷം ആദ്യമായാണിത്. 16 വർഷത്തിനുശേഷമാണ് ഇരുവരും ആദ്യ മൂന്നിൽ എത്താതിരുന്നത്.
യുവതാരത്തിനുള്ള ബഹുമതി ബാഴ്‌സലോണയുടെ സ്‌പാനിഷ് താരം ഗാവിക്കാണ്. മികച്ച സ്‌ട്രൈക്കറായി പോളണ്ടിന്റെ ലെവൻഡോവ്‌സ്‌കിയെ തെരഞ്ഞെടുത്തു. സെനെഗലിന്റെ മാനെയ്‌ക്ക് സോക്രട്ടീസ് പുരസ്‌കാരം ലഭിച്ചു. മികച്ച ഗോളിക്കുള്ള യാഷിൻ ട്രോഫി റയലിന്റെ തിബൗ കുർട്ടോയ്–ക്കാണ‍്. സിറ്റിയാണ് മികച്ച ക്ലബ്ബ്.