ധനവകുപ്പ് പണം കൈമാറാത്തതിനാൽ സംസ്ഥാനത്തെ അരക്കോടി ക്ഷേമ പെൻഷൻകാർക്കും സാമൂഹിക സുരക്ഷാ പെൻഷൻകാർക്കും കഴിഞ്ഞ മാസത്തെ പെൻഷൻ വിതരണം മുടങ്ങി. കഴിഞ്ഞ മാസം 25നു വിതരണം തുടങ്ങി ഇൗ മാസം 6നു മുൻപു പൂർത്തിയാക്കാനാണ് ധനവകുപ്പിന്റെ ഉത്തരവിൽ നിർദേശിച്ചിരുന്നത്. എന്നാൽ, ഉത്തരവിറക്കിയതല്ലാതെ പണം ഇതുവരെ ധനവകുപ്പ് കൈമാറിയിട്ടില്ല.
പെൻഷൻ വിതരണം ചെയ്യുന്നതിനായി സർക്കാർ രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ഫണ്ട് എന്ന കമ്പനിക്കാണ് ധനവകുപ്പ് പണം കൈമാറേണ്ടിയിരുന്നത്. ഇൗ കമ്പനി പഞ്ചായത്ത് ഡയറക്ടറേറ്റിനു തുക നൽകണം. തുടർന്നാണ് വിതരണം. എന്നാൽ, കഴിഞ്ഞ മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി അനുവദിച്ച 774 കോടി രൂപ ഇതുവരെ പെൻഷൻ കമ്പനിക്കു ലഭിച്ചിട്ടില്ല.
ആകെയുള്ള 50 ലക്ഷം പെൻഷൻകാരിൽ 26 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും 24 ലക്ഷം പേർക്ക് സഹകരണ ബാങ്കുകൾ വീട്ടിലെത്തിച്ചുമാണ് പെൻഷൻ നൽകുന്നത്. വീട്ടിലെത്തിക്കുന്ന ബാങ്ക് ഏജന്റുമാർക്കുള്ള ഇൻസെന്റീവും ഒരു വർഷമായി നൽകുന്നില്ല. അടുത്തയാഴ്ച പണം കൈമാറുമെന്നാണ് പെൻഷൻ കമ്പനിക്ക് ധനവകുപ്പിൽനിന്നു ലഭിച്ച വിവരം. പ്രതിമാസം 1600 രൂപയാണ് പെൻഷനായി നൽകുന്നത്.