കാനനപാതകളിലൂടെ രാത്രികാല ഓട്ടത്തിനായി കെഎസ്‌ആർടിസിയുടെ ആനവണ്ടിയൊരുങ്ങി. സംസ്ഥാനത്ത് ആദ്യമായി കെഎസ്‌ആർടിസി ബത്തേരി ഡിപ്പോയിലാണ് വന്യമൃഗങ്ങളെ അടുത്തുകാണാൻ സഞ്ചാരികൾക്ക് ബസ്സിൽ അവസരമൊരുക്കുന്നത്. വൈൽഡ്‌ലൈഫ് നൈറ്റ് ജംഗിൾ സഫാരിയെന്ന് പേരിട്ട സർവീസിന് തിങ്കൾ തുടക്കമാവും. ദിവസവും രാത്രി ഒമ്പതിന് ബത്തേരി ഡിപ്പോയിൽനിന്ന് പുറപ്പെട്ട് വയനാട് വന്യജീവിസങ്കേതത്തിലെ വടക്കനാട്, കരിപ്പൂര്, മൂലങ്കാവ്, നായ്‌ക്കട്ടി, കല്ലൂർ വഴി മുത്തങ്ങയിലെത്തുന്ന ബസ് തിരിച്ച് ഇരുളത്തേക്കെത്തി ഡിപ്പോയിലേക്ക് പതിനൊന്നരക്ക് മടങ്ങിയെത്തും.
രാത്രിയാത്രക്ക് നിയന്ത്രണമില്ലാത്ത വഴികളിലൂടെയാണ് ജംഗിൾ സഫാരിയെന്നത് യാത്രക്കാർക്കും കെഎസ്‌ആർടിസിക്കും അനുകൂല ഘടകമാണ്. രണ്ടര മണിക്കൂർ നീളുന്ന സഫാരിക്ക് ഒരാൾക്ക് 90 രൂപയാണ് ടിക്കറ്റ് നിരക്ക്. വിനോദ സഞ്ചാരികൾക്കൊപ്പം തദ്ദേശീയർക്കും സഫാരി പ്രയോജനപ്പെടും. കാട്ടാനകളും മാൻകൂട്ടങ്ങളും പതിവായി കാണുന്ന പ്രദേശങ്ങളിലൂടെയാണ് സഫാരിയുടെ കൂടുതൽ സമയവും. അപൂർവമായി കടുവ, പുലി, കരടി, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെയും കാണാനാവും.
ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് ഇതിനായി ഒരുക്കിയത്. സഫാരി സമയം അധികവും വനമേഖലയിലായതിനാൽ ബസ്സിന് പച്ച നിറമാണ്. മൃഗങ്ങളുടെ മനോഹരമായ വർണചിത്രങ്ങളും ബസ്സിന്റെ പുറത്തുണ്ട്.