വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമാണത്തിനുള്ള രൂപരേഖ തിരിച്ചയച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. നേരത്തേ അനുമതി കിട്ടിയ രൂപരേഖയിൽ മാറ്റം വരുത്തിയതാണ് തിരിച്ചയയ്ക്കാൻ കാരണം. കരയിലൂടെയുള്ള റെയിൽ പാതയ്ക്കായിരുന്നു നേരത്തേ അനുമതി നൽകിയിരുന്നത്. ഇത് തുരങ്കപാതയാക്കി മാറ്റിക്കൊണ്ടുള്ള രൂപരേഖയാണ് തിരിച്ചയച്ചത്.
ഭൂമി ഏറ്റെടുക്കുന്നതിലടക്കം എതിർപ്പ് വന്നതോടെയാണ് പാത ഭൂമിക്കടിയിലൂടെയാക്കി മാറ്റിക്കൊണ്ട് റിപ്പോർട്ട് സമർപ്പിച്ചത്. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം അടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം ചേർന്ന വിദഗ്ധ സമിതിയായിരുന്നു തുരങ്ക പാതയ്ക്കെതിരേ നിലപാടെടുത്തത്. പദ്ധതി പ്രദേശം മുതൽ ബാലരാമപുരം വരെ 10.7 കിലോമീറ്റർ വരെയാണ് നിർദിഷ്ട തുരങ്ക പാത. തുരങ്ക പാതയുമായി ബന്ധപ്പെട്ട വിശദമായ രൂപരേഖ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നൽകുമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു.
വിഴിഞ്ഞം പ്രതിസന്ധി പരിഹരിക്കാൻ എല്ലാ കക്ഷികളുമായും ചർച്ച നടത്തുമെന്നു തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. സമരസമിതിയുമായും കന്പനിയുമായും സർക്കാർ ചർച്ചകൾ നടത്തും. സംസ്ഥാന താത്പര്യം സംരക്ഷിച്ചു മുന്നോട്ടു പോകും.
സമരം തുടരുന്നതിനാൽ പദ്ധതിക്ക് കാലതാമസം വരുമെന്ന കന്പനി വാദം നിലവിലെ സാഹചര്യത്തിൽ മുഖവിലയ്ക്ക് എടുക്കേണ്ടി വരുമെന്നും മന്ത്രി പ്രതികരിച്ചു. സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സർക്കാർ പരമാവധി ശ്രമിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
സമര സമിതിയുടെ ആവശ്യങ്ങൾ ഭൂരിഭാഗവും അംഗീകരിച്ചിട്ടുണ്ട്. സമരം അവസാനിപ്പിക്കുന്നതിൽ അവർ സഹകരിക്കും എന്നാണ് പ്രതീക്ഷ. സെപ്റ്റംബറിൽ ആദ്യ കപ്പൽ എത്തിക്കണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. പണികൾ ദ്രുതഗതിയിൽ നടന്നുവരികയായിരുന്നു. ഈ സമയത്തായിരുന്നു സമരം ആരംഭിച്ചത്. പദ്ധതിക്കായി കോടിക്കണക്കിനു രൂപ ചെലവഴിച്ചതായും അത് ഉപേക്ഷിക്കണം എന്ന് പറയുന്നതു ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.