ഏറെ വിവാദം സൃഷ്ടിച്ച സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോകുമെന്ന വ്യക്തമായ സൂചന നൽകി സർക്കാർ.
സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കേണ്ട സ്പെഷൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസും സ്പെഷൽ ഡെപ്യൂട്ടി തഹസിൽദാർമാരുടെ ഓഫീസ് ജീവനക്കാരും അടക്കമുള്ളവരുടെ കാലാവധി ഒരു വർഷത്തേക്കു നീട്ടി റവന്യു വകുപ്പ് ഉത്തരവിറക്കി.
എറണാകുളം കേന്ദ്രമാക്കി സ്പെഷൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലെ ഏഴു തസ്തികകൾക്കും സ്പെഷൽ തഹസിൽദാറുടെ ഓഫീസിലെ 18 തസ്തികകൾക്കുമാണ് തുടർച്ചാനുമതി നൽകിയത്. 18 പേർ വീതമടങ്ങുന്ന സ്പെഷൽ തഹസിൽദാർമാരുടെ 11 യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്.
കഴിഞ്ഞ ഓഗസ്റ്റ് 17നു കാലാവധി പൂർത്തിയായ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഉദ്യോഗസ്ഥർക്ക് 18 മുതൽ ഒരു വർഷം കൂടി തുടർച്ചാനുമതി നൽകിയാണ് ഉത്തരവ്. ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടേണ്ട തുണ്ടോയെന്ന ചോദ്യവുമായി റവന്യു മന്ത്രി കെ. രാജൻ, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിരുന്നു.
ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പച്ചക്കൊടി കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഭൂമി ഏറ്റെടുക്കൽ വിഭാഗം സ്പെഷൽ ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ ഓഫീസുകളിലെ ജീവനക്കാർക്ക് തുടർച്ചാനുമതി നൽകി ഉത്തരവിറക്കിയത്.