ക്യാമ്പസുകളിൽ നിന്ന് ലഹരിയെ തുരത്തിയോടിക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാനത്ത് തുടക്കമായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
‘കലാലയങ്ങൾ ലഹരി വിരുദ്ധ പ്രചാരണത്തിലേക്ക് ‘ എന്ന മുദ്രാവാക്യവുമായുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തുന്നതിനുള്ള വിമുക്തി സന്ദേശവും തൃശൂർ ശ്രീകേരളവർമ്മ കോളേജ് ക്യാമ്പസിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
ഒക്ടോബർ 6 മുതൽ നവംബർ 1 കേരളപ്പിറവി ദിനം വരെ വളരെ വിപുലമായ ബോധവത്ക്കരണ- പ്രചാരണ പരിപാടികളാണ് ക്യാമ്പസുകളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
ലഹരിവിപത്തിന്റെ ഏറ്റവും വലിയ ഇരകളായിത്തീരുന്നവരിൽ ബഹുഭൂരിപക്ഷവും വിദ്യാർത്ഥികളാണ്. കലാലയങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് ജാഗ്രതാപൂർണമായ നടപടികൾ സ്വീകരിച്ചുകൊണ്ട് വിദ്യാർത്ഥികളെ ലഹരിയെന്ന മഹാവിപത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികൾക്കാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ക്യാമ്പസുകളിൽ രൂപം കൊടുത്തിരിക്കുന്നത്.
യൗവനകാലത്ത് വിദ്യാർത്ഥികളുടെ കർമ്മോത്സുകതയെയും സർഗ്ഗശേഷിയെയും പഠന സാധ്യതകളെയും ചിന്താശേഷിയെയും ഒക്കെ മരവിപ്പിച്ചു നിർത്തിക്കൊണ്ട് അവരെ മയക്കത്തിലേക്ക് കൊണ്ടുപോകുന്ന ഈ സാമൂഹ്യതിന്മ ക്യാമ്പസുകളിൽ നിന്ന് നമുക്ക് പറിച്ചെറിയണം. വ്യക്തിയെന്ന നിലയിലും കുടുംബം എന്ന നിലയിലും സമൂഹമെന്ന നിലയിലുമൊക്കെ ഈ മഹാവിപത്തിന്റെ എല്ലാ പ്രത്യാഘാതങ്ങളെയും ഓരോരുത്തരും തിരിച്ചറിയണം