*
തിരുവനന്തപുരം> മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ പുതിയ ക്യാമ്പയിൻ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നാടിന്റെ ഭാഗധേയം നിർണ്ണയിക്കേണ്ട നാളത്തെ തലമുറകളെ ബോധത്തെളിച്ചത്തിലും ആരോഗ്യത്തിലും ഉറപ്പിച്ചു നിർത്താൻ ഇതു ഫലപ്രാപ്‌തിയിലെത്തിച്ചേ മതിയാവൂ. ഇതിന് കേരളമാകെ, എല്ലാ വേർതിരിവുകൾക്കുമതീതമായി, എല്ലാ ഭേദചിന്തകൾക്കുമതീതമായി ഒറ്റ മനസ്സായി നിൽക്കണം. ആ സമൂഹമനസ് ഒരുക്കിയെടുക്ക കൂടിയാണ് ഈ ക്യാമ്പയിനിലൂടെ നടക്കുയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടന പ്രസംഗത്തിന്റെ പൂർണ്ണരൂപം
കേരളത്തിൻറെ മുഖ്യമന്ത്രി എന്ന നിലയിലെന്നതിനെക്കാൾ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛൻ എന്ന നിലയിലും അവരുടെ രക്ഷകർത്താക്കളോട് മുതിർന്ന ഒരു സഹോദരൻ എന്ന നിലയിലുമാണു ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. അധികാരത്തിൻറെ ഭാഷയിലല്ല, മനുഷ്യത്വത്തിൻറെ ഭാഷയിലാണു പറയുന്നത്. ഇത് ഈ നിലയ്ക്ക് ഉൾക്കൊള്ളണമെന്നു തുടക്കത്തിൽ തന്നെ വിനയപൂർവ്വം അഭ്യർത്ഥിക്കട്ടെ.
ഞങ്ങളൊക്കെ ജീവിച്ചതിനേക്കാൾ സമാധാനപൂർവ്വവും സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ അവസ്ഥയിൽ നിങ്ങൾ കുട്ടികൾ, അനന്തര തലമുറകൾ വളർന്നുവരുന്നതു കാണണമെന്നതാണ് ഞങ്ങൾ, മുതിർന്നവരുടെയൊക്കെ ആഗ്രഹം. എന്നാൽ, ആ ആഗ്രഹത്തെ അപ്പാടെ തകർത്തുകളയുന്ന ഒരു മഹാവിപത്ത് നമ്മെ ചൂഴ്ന്നുവരുന്നു. മയക്കുമരുന്നിൻറെ രൂപത്തിലാണത് വരുന്നത്. ഇതിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാവുന്നില്ലെങ്കിൽ നമ്മുടെ വരുംതലമുറകളാകെ എന്നേക്കുമായി തകർന്നടിഞ്ഞുപോകും.