കൊച്ചി ∙ മാർക്കറ്റിൽ 200 രൂപ വിലയുള്ള ആപ്പിളിന് വിജിൻ വർഗീസിന്റെ കാലടിയിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ വെറും 100 രൂപ. ഓറഞ്ച് ഉൾപ്പടെ ഇറക്കുമതി ചെയ്തു കൊണ്ടുവരുന്ന മറ്റു പഴങ്ങൾക്കും മിക്കപ്പോഴും വിലക്കുറവ്. പ്രദേശത്തെ മറ്റു കച്ചവടക്കാരെ കെട്ടുകെട്ടിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് കാലടിയിലെ മറ്റു ബിസിനസുകാർ കരുതിയിരുന്നത്. മലയാളികൾ കണ്ടിട്ടു പോലുമില്ലാത്ത പഴങ്ങളും ഇറക്കുമതി ചെയ്ത് വിപണിയിലെത്തിച്ചെന്നു മാത്രമല്ല, വിലക്കുറവും. എന്നാൽ പഴക്കച്ചടവത്തിന്റെ മറവിൽ നടത്തിയ ലഹരിക്കടത്തിലായിരുന്നു വിജിന്റെ ലാഭമെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.അങ്കമാലി മൂക്കന്നൂർ സ്വദേശി വിജിൻ വർഗീസും മറ്റു സുഹൃത്തുക്കളും ചേർന്നാണ് കാലടിയിലെ വൻ പഴം ഗോഡൗണും ശീതീകരണിയും ആരംഭിച്ചതെന്നു സമീപത്തുള്ള കടയുടമകൾ പറയുന്നു. ദുബായ് ആസ്ഥാനമാക്കി യമ്മിറ്റോ ഇന്റർനാഷനൽ എന്ന പേരിൽ ബിസിനസ് ആരംഭിക്കുന്നത് കോവിഡ് കാലത്താണ്. മാസ്ക്കും പിപിഇ കിറ്റും മറ്റു കോവിഡ് അനുബന്ധ ഉൽപന്നങ്ങളും ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്തു തുടങ്ങിയ ബിസിനസ് രണ്ടു വർഷത്തിനിടയിലാണ് പഴവർഗ്ഗ ഇറക്കുമതിയിലേയ്ക്കു കടക്കുന്നത്. ആൽവിൻ എന്ന ജോലിക്കാരന്റെ പേരിൽ അങ്കമാലിയിൽ വാടകയ്ക്കെടുത്ത കടമുറി ഉപയോഗിച്ചു ലൈസൻസ് എടുത്തു. പിന്നീട് കാലടിയിലേയ്ക്കു ബിസിനസ് മാറ്റുകയായിരുന്നു.