വിഴിഞ്ഞം സമരം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് നടയിലും എല്ലാ ജില്ലാ കളക്ടറേറ്റുകൾക്കു മുന്നിലും 19ന് ബഹുജന സംഘടനകളുടെ ആഭിമുഖ്യത്തിൽ സമരം നടത്തും.ജില്ലാ കളക്ടറേറ്റുകൾക്കു മുന്നിൽ നടത്തുന്ന സമരത്തിൽ മനുഷ്യാവകാശ സംഘടനകളും പരിസ്ഥിതി സംഘടനകളും പങ്കെടുക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ കലാകാരൻമാരുടെ പ്രതിഷേധം സംഘടിപ്പിക്കും.
ഇതുസംബന്ധിച്ച് കുന്നുകുഴി ഐക്കഫ് സെന്ററിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം ഗ്രീൻ നോബൽ പ്രൈസ് ജേതാവ് പ്രഫ. പ്രഫുല്ല സാമന്തറേ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകൾ പ്രകൃതി സന്പത്തുകളെ ചൂഷണം ചെയ്ത് സാധാരണക്കാരന്റെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നതിന് ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ സംഭവിക്കുന്നതെന്ന് പ്രഫ. പ്രഫുല്ല സാമന്തറേ പറഞ്ഞു. കോർപ്പറേറ്റ്വത്കരണത്തിൽ കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ പങ്കാളികളാകുന്ന വിവരം പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി വിഴിഞ്ഞം സമരം അഖിലേന്ത്യാതലത്തിലേക്ക് ഉയർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം സമരക്കാരുടെ പേരിൽ 78 കേസുള്ളതായും സമരം തമസ്കരിക്കാൻ ഇടപെടലുകൾ നടക്കുന്നതായും യോഗത്തിൽ അധ്യക്ഷത വഹിച്ച തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ.എച്ച്. പെരേര പറഞ്ഞു.