അനധികൃത റേഷൻ കാർഡുടമകൾക്കെതിരേ നടപടി ശക്തമാക്കി ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസ്. അനധികൃതമായി മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ (എഎവൈ, പിഎച്ച്എച്ച്, എൻപിഎസ് വിഭാഗം കാർഡുകൾ) കൈവശംവച്ചിരിക്കുന്നവർക്കെതിരെയാണ് പിഴ ഉൾപ്പെടെയുള്ള കർശന നടപടികളുമായി സപ്ലൈ ഓഫീസ് മുന്നോട്ടുപോകുന്നത്.
ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസിനു കീഴിൽ സെപ്റ്റംബർ മാസത്തിൽ മാത്രം രണ്ട് ലക്ഷത്തിലധികം രൂപയാണ് അനർഹരിൽ നിന്ന് പിഴയായി ട്രഷറിയിൽ അടപ്പിച്ചത്. വീടുകളിൽ നേരിട്ട് പരിശോധന നടത്തുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കി മുന്നോട്ട് പോവുകയാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി 1000 സ്ക്വയർ ഫീറ്റിലധികമുള്ള വീട്, കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കറിലധികം സ്ഥലം, വിദേശ ജോലിയിൽ നിന്ന് ഉൾപ്പെടെ പ്രതിമാസം ഇരുപത്തയ്യായിരം രൂപയിലധികം വരുമാനം, ഉപജീവനമാർഗമായ ടാക്സി അല്ലാത്ത നാലുചക്ര വാഹനം സ്വന്തമായുള്ളവർ, ഇൻകം ടാക്സ് അടയ്ക്കുന്നവർ, കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപന ജീവനക്കാരോ പെൻഷൻകാരോ എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കുകയും മുൻഗണന കാർഡുകൾ കൈവശം വച്ചിരിക്കുകയും ചെയ്തിരിക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. അർഹരായ നിരവധി ആളുകൾ മുൻഗണന കാർഡുകളില്ലാതെ ബുദ്ധിമുട്ടുന്പോഴാണ് അനർഹർ മുൻഗണനകാർഡ് കൈവശം വച്ചിരിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തി പുറത്താക്കുമ്പോൾ അർഹരായ നിരവധി ആളുകൾക്ക് മുൻഗണ റേഷൻ കാർഡുകൾ നൽകുവാൻ കഴിയും. “ഓപ്പറേഷൻ യെല്ലോ” എന്ന പേരിൽ സംസ്ഥാന തലത്തിൽ അനധികൃത കാർഡുകൾക്കെതിരെ നടപടി സ്വീകരിച്ചു വരികയാണ്. അനർഹമായി ഇത്തരം കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കുറിച്ച് അറിവുള്ളവർ താഴെ പറയുന്ന ഏതെങ്കിലും നമ്പറിൽ അറിയിക്കണമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു. ടോൾ ഫ്രീ നമ്പർ: 1967. ഫോൺ: 9188527301, 9188527409, 04902494930. അനധികൃത കാർഡുകളെപ്പറ്റി വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ യാതൊരു കാരണവശാലും പുറത്തുവിടുന്നതല്ല.