സ്വകാര്യ വ്യവസായ സംരംഭങ്ങളിൽ സർക്കാർ പകുതി വേതനം നൽകി വർഷം 1000 അപ്രന്റീസുകളെ നിയമിക്കുന്നതടക്കം സംസ്ഥാനത്തെ വൻ വ്യവസായ കുതിപ്പിലേക്ക് നയിക്കുന്ന വ്യവസായ വാണിജ്യ കരട് നയത്തിന് രൂപമായി. നയത്തിന്റെ കരട് മന്ത്രി പി രാജീവ് പുറത്തിറക്കി. അപ്രന്റീസുകൾക്ക് ആറു മാസം വേതനത്തിന്റെ 50 ശതമാനം (പരമാവധി 5000 രൂപ) സർക്കാർ നൽകും. സംസ്ഥാനത്ത് ഏറെ സാധ്യതയുള്ള സംരംഭങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനമടക്കം നൽകുമെന്നും നയത്തിൽ പറയുന്നു. വ്യവസായരംഗത്തെ സംഘടനകളുമായി ചർച്ച ചെയ്‌തും പൊതുജനാഭിപ്രായം സ്വരൂപിച്ചും ജനുവരിയിൽ പുതിയ നയം പുറത്തിറക്കും. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.
ഉൽപ്പന്നങ്ങൾ കേരള ബ്രാൻഡിൽ വിപണനം നടത്താൻ സൗകര്യമൊരുക്കും. എംഎസ്‌എംഇ ഇതര സംരംഭങ്ങൾക്ക് സ്ഥിര മൂലധനത്തിന്റെ 10 ശതമാനംവരെ (പരമാവധി 10 കോടി) നിക്ഷേപ സബ്‌സിഡി നൽകും. എംഎസ്‌എംഇകൾക്ക് അഞ്ചു വർഷം വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കും. സർക്കാർ വ്യവസായ പാർക്കുകളിലും അംഗീകരിച്ച സ്വകാര്യ വ്യവസായ പാർക്കുകളിലും നിർമാണ വ്യവസായ സ്ഥാപനങ്ങൾക്കായി ഭൂമി വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ചാർജ് പൂർണമായും ഒഴിവാക്കും. സ്‌ത്രീകളും എസ്‌സി–-എസ്‌ടി സംരംഭകരും നിർമാണ വ്യവസായ സ്ഥാപനങ്ങൾക്കുവേണ്ടി സംസ്ഥാനത്ത് എവിടെ ഭൂമി വാങ്ങിയാലോ പാട്ടത്തിനെടുത്താലോ സമാന നടപടിയുണ്ടാകും.