ഞായറാഴ്ച സ്കൂളുകൾക്കു പ്രവൃത്തിദിനമാക്കാൻ വീണ്ടും സർക്കാർ നീക്കം. ഗാന്ധിജയന്തി ദിനം കൂടിയായ അടുത്ത ഞായറാഴ്ച വിദ്യാർഥികളും അധ്യാപകരും സ്കൂളുകളിലെത്താൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
ലഹരിവിരുദ്ധ കാന്പയിന്റെ ഭാഗമായി ഓരോ ക്ലാസിലും ഒക്ടോബർ രണ്ടിനു ബോധവത്കരണ ക്ലാസ് നടത്താനാണു നിർദേശം. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും സ്കൂളുകളിലെത്തി ഈ ക്ലാസുകളിൽ പങ്കെടുക്കണമെന്നു നിർദേശമുണ്ട്. ഇതു സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ സ്കൂളുകളിലെത്തി.
സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ് സ്കൂളുകളിലെ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ മുഴുവൻ സ്കൂളുകളിലും ബോധവത്കരണ ക്ലാസുകൾ നടത്തേണ്ടതുണ്ട്. ഒന്നര മണിക്കൂറിൽ കുറയാത്ത ക്ലാസുകളാണ് ഓരോ സ്കൂളിലും നടത്തേണ്ടത്.
അതതു ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകർ ക്ലാസ് നയിക്കണം. ഇതിനായി ബ്ലോക്ക് റിസോഴ്സ് സെന്റർ തലത്തിൽ അധ്യാപകർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ഇന്നലെ രണ്ടു ഘട്ടങ്ങളിലായാണ് അർധദിന പരിശീലനം നൽകിയത്.
ക്രൈസ്തവർ ദിവ്യബലി ഉൾപ്പെടെയുള്ള ആരാധനാവശ്യങ്ങൾക്കും വിശ്വാസ പരിശീലന പ്രവർത്തനങ്ങൾക്കുമായി നീക്കിവയ്ക്കുന്ന ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നു പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
നേരത്തേ പല ഞായറാഴ്ചകളിലും പ്രവൃത്തിദിനമാക്കിക്കൊണ്ടു സർക്കാർ ഉത്തരവിറങ്ങിയപ്പോൾ വിവിധ കത്തോലിക്കാ രൂപതകളിൽ വലിയ എതിർപ്പ് ഉയർന്നിരുന്നു.
വിവിധ സർക്കാർ വകുപ്പുകളിൽ ഫയൽ തീർപ്പാക്കൽ യജ്ഞത്തിനായും ഞായറാഴ്ചകൾ പ്രവൃത്തിദിനമാക്കിയിരുന്നു.
നീക്കം അധ്യാപക സംഘടനകളുമായി ആലോചിക്കാതെ
ഞായറാഴ്ച അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്കൂളുകളിൽ വിളിച്ചുവരുത്തുന്നതു സംബന്ധിച്ച് അധ്യാപക സംഘടനകളുമായി യാതൊരുവിധ കൂടിയാലോചനകളും നടത്തിയിട്ടില്ലെന്ന് കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് കുറ്റപ്പെടുത്തി.
മതപരമായ ചടങ്ങുകളിൽ പങ്കെടുക്കേണ്ട ദിവസം സ്കൂളുകളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.