ബിരുദ, ബിരുദാനന്തര പഠനത്തിനായി വിദ്യാര്‍ഥികള്‍ കൂടുതലായി വിദേശത്തേക്കു പറക്കുന്നതിനാല്‍ സംസ്ഥാനത്തെ കലാലയങ്ങളിൽ ആശങ്കയേറുന്നു. മുന്‍ അധ്യയന വര്‍ഷങ്ങളെ അപേക്ഷിച്ച് ബഹുഭൂരിപക്ഷം കലാലയങ്ങളിലും ഇക്കുറി വിദ്യാര്‍ഥികളുടെ കാര്യമായ കുറവാണുള്ളത്.
പത്തുശതമാനത്തിലേറെ വിദ്യാര്‍ഥികളുടെ കുറവുള്ളവയാണ് ഭൂരിപക്ഷം കലാലയങ്ങളും. ഈ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലുള്ള കുറവ് മൂലം കലാലയങ്ങളില്‍ ചില കോഴ്സുകള്‍ നിലയ്ക്കുന്ന സാഹചര്യം ഉടലെടുത്തിട്ടുണ്ട്. സ്വാശ്രയകോളജുകളില് ചിലത് നിറുത്തുന്നത് സംബന്ധിച്ച് ശക്തമായ ആലോചനയിലാണ്. എയ്ഡഡ് കോളജുകളില്‍ കുട്ടികളുടെ കുറവ് മൂലം സ്വാശ്രയവിഭാഗത്തിലെ കോഴ്സുകളിലെത്തിയവരെ എയ്ഡഡ് കോഴ്സുകളിലേക്ക് മാറ്റി നീക്കുപോക്കുകള്‍ നടത്തുന്ന കലാലയങ്ങളുമുണ്ട്. ബിരുദപഠന മേഖലയില്‍ പരമ്പരാഗത കോഴ്സുകളില്‍ കുട്ടികള്‍ കുറവുവന്നിരുന്നുവെങ്കിലും പുതുതലമുറ കോഴ്സുകള്‍ക്ക് കാര്യമായി മങ്ങലേറ്റിരുന്നില്ല. എന്നാല്‍ ഇക്കുറി ന്യൂജെന്‍ കോഴ്സുകളിലും കുട്ടികളുടെ കുറവ് പ്രകടമാണ്.
ബിരുദ കോഴ്സുകളിലെ ആകര്‍ഷക പഠനമായിരുന്ന ബികോമിനടക്കം വിദ്യാര്‍ഥികള്‍ കുറയുന്നതായാണ് കണക്ക്. വിദ്യാര്‍ഥികളുടെ എണ്ണം പത്തില്‍ താഴെയുള്ള കോഴ്സുകള്‍ പല കോളജുകളിലുമുണ്ട്. സ്വാശ്രയമേഖലയില്‍ ആരംഭിച്ച കോളജുകളിലെല്ലാം തന്നെ വിദ്യാര്‍ഥികളുടെ താത്പര്യം കണക്കിലെടുത്ത് ബികോം വിവിധ സ്പെഷ്യലൈസേഷനില്‍ ഉൾപ്പെടുത്തിയിരുന്നു. ഇവയില്‍ പലതും കൂട്ടിച്ചേര്‍ത്തും നിറുത്തലാക്കിയും തുടങ്ങിയിട്ടുണ്ട്.
പരീക്ഷയും ഫലവും സമയത്താകണം
അഫിലിയേറ്റഡ് കോളജുകളെ അപേക്ഷിച്ച് സ്വയംഭരണകോളജുകള്ക്കാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ പ്രതിസന്ധിയില്ലാത്തത്. പഠന ചെലവ് കൂടുന്നുണ്ടെങ്കിലും യഥാസമയം പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും നടക്കുന്നതാണ് വിദ്യാര്‍ഥികളെ സ്വയംഭരണകോളജുകളിലേക്ക് ആകര്‍ഷിക്കുന്നത്.
സംസ്ഥാനത്തെ ഒരു സര്‍വകലാശാലയില്‍ പഠനം അഞ്ചാം സെമസ്റ്ററിലൂടെ അവസാന വര്‍ഷം എത്തിയ ബിരുദ വിദ്യാര്‍ഥികളുടെ ആദ്യത്തെ രണ്ട് സെമസ്റ്റര്‍ പരീക്ഷാഫലം മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബിരുദഫലത്തിന്റെ പ്രഖ്യാപനം വരുമ്പോഴും മൂന്ന്, നാല്, അഞ്ച് സെമസ്റ്ററുകളുടെ സപ്ലിമെൻറി ഫലം വരാത്ത സാഹചര്യം ഉടലെടുത്താല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇംപ്രൂവ്മെന്റിലൂടെ മികച്ച ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യതയെയും ഈ മെല്ലെപ്പോക്ക് ബാധിക്കും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിദ്യാര്‍ഥികളില്‍ ഇത്തരത്തില്‍ കാത്തിരിപ്പ് തുടരുന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ട്. ആറാം സെമസ്റ്ററിലൂടെ അന്തിമഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി അഞ്ചാം സെമസ്റ്റര്‍വരെയുള്ള ഇംപ്രൂവ്മെന്റ്, സപ്ലിമെൻറി ഫലം പുറപ്പെടുവിച്ചാല്‍ മാത്രമേ വിദ്യാർഥികള്‍ക്ക് ഈ സൗകര്യത്തിൻെറ നേട്ടം ലഭിക്കൂ. ഈ പതിവ് ഇപ്പോള്‍ വര്‍ഷങ്ങളായി നടക്കുന്നില്ല.
പ്രോജക്ട് ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച അവസാനവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ ആദ്യ സെമസ്റ്റര്‍ ഫലം മാത്രം പ്രഖ്യാപിച്ച സര്‍വകലാശാലയും സംസ്ഥാനത്തുണ്ട്.
സ്കോളര്‍ഷിപ്പും പാർട്ടൈം ജോലിയും
വിദേശപഠനത്തില്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം സ്കോളര്‍ഷിപ്പുകളും പാര്‍ട് ടൈം ജോലിയുമാണ്. വിദേശപഠനത്തിന് മുടക്കേണ്ടിവരുന്ന ചെലവില്‍ കാര്യമായ കുറവും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളും ഇക്കാര്യത്തില്‍ പ്രധാന ഘടകങ്ങളാണ്. തൊഴിലധിഷ്ഠിത കോഴ്സുകളിലടക്കം വിദേശങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് വര്‍ധിച്ചതിൻെറ വലിയ തെളിവ് വിദേശഭാഷാപഠനത്തിലെ വിദ്യാര്‍ഥികളുടെ എണ്ണം വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പഠന, പരിശീലന കേന്ദ്രങ്ങളുടെ എണ്ണം കാര്യമായി സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. കേട്ടുകേള്‍വി മാത്രമുള്ള രാജ്യങ്ങളിലേക്കടക്കം പഠനസൗകര്യങ്ങളുടെ വാതില്‍ തുറന്നിട്ടുണ്ട്.