കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളെല്ലാം ഘട്ടംഘട്ടമായി സ്വിഫ്റ്റിലേക്ക് മാറ്റാന്‍ നീക്കം. ഇതിനായി 650 സ്വിഫ്റ്റ് ബസുകള്‍കൂടി ഉടന്‍ വാങ്ങാനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്. ഘട്ടംഘട്ടമായി സ്വിഫ്റ്റ് ബസുകള്‍ വാങ്ങിക്കൂട്ടുന്നതോടെ ഓര്‍ഡിനറി ബസുകള്‍ മാത്രമാവും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റേതായി ഓപ്പറേറ്റ് ചെയ്യുക. നിലവിലുള്ള ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകൾ ഓര്‍ഡിനറിയാക്കി മാറ്റും. മുഴുവന്‍ ഓര്‍ഡിനറി ബസുകളും ആദ്യകാല ചുവപ്പുനിറത്തിലേക്കുമാറും. കോര്‍പറേഷന്റെ ചെലവു ചുരുക്കാനും, ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
മുപ്പതിനായിരത്തിനടുത്തു വരുന്ന ജീവനക്കാരുടെ എണ്ണം ഇരുപതിനായിരത്തിലേക്കു ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്റ് മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് പകുതി ശമ്പളത്തോടെ അഞ്ചു വര്‍ഷത്തേക്ക് അവധി അനുവദിച്ചുകൊണ്ട് അടുത്തയിടെ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം നിരവധിപേര്‍ ഇതിനകം അവധിയില്‍ പോയി. 12 മണിക്കൂര്‍ ഡ്യൂട്ടി പ്രഖ്യാപിച്ചിട്ടുള്ളതും ജീവനക്കാരെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. ഇതിനെതിരേ തൊഴിലാളി സംഘടനകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
വിരമിക്കുന്നവര്‍ക്ക് പകരം പുതിയ ജീവനക്കാരെ നിയമിക്കുകയോ ആശ്രിത നിയമനങ്ങള്‍ നടത്തുകയോ ചെയ്യാത്തതിനാല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന കോര്‍പറേഷന്റെ ലക്ഷ്യം ഫലം കാണുകയാണ്. കൂടുതല്‍ ബസുകള്‍ സ്വിഫ്റ്റിലേക്കു മാറുന്നതോടെ ഇനിയും ജീവനക്കാരെ കുറയ്ക്കാനാകുമെന്ന് മാനേജ്മെന്റ് കണക്കുകൂട്ടുന്നു. ഇപ്പോഴത്തെ ചെലവ് ഗണ്യമായി കുറച്ചുകൊണ്ടുവന്നാല്‍ ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുമെന്നാണ് അറിയുന്നത്.
ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റുകള്‍ സ്വിഫ്റ്റിലേക്ക് മാറുന്നതോടെ കോര്‍പറേഷന്റെ നടത്തിപ്പു ചെലവിലും കാര്യമായ കുറവുണ്ടാകും. ജനപ്രതിനിധികള്‍, സ്വാതന്ത്ര്യസമര സേനാനികള്‍, മാധ്യമപ്രവര്‍ത്തകര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ യാത്രാപാസുകളുടെ ആനുകൂല്യം ഇനി ഓര്‍ഡിനറി ബസുകളില്‍ മാത്രമായി ഒതുങ്ങുമെന്നാണ് അറിയുന്നത്. സ്വിഫ്റ്റ് മറ്റൊരു കമ്പനിയായതിനാല്‍ കെഎസ്ആര്‍ടിസിയിലെ യാത്രാഇളവ് നല്‍കാനുള്ള ബാധ്യത സ്വിഫ്റ്റിന് ഇല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യാത്രാ പാസുകള്‍ കൂടുതലായും വേണ്ടിവരുന്നത് ദീര്‍ഘദൂര സര്വീസുകളിലായതിനാല് ഓര്‍ഡിനറി ബസുകളില്‍ മാത്രം ആനുകൂല്യം കിട്ടിയതുകൊണ്ട് കാര്യമായ പ്രയോജനവുമില്ല. ഇത്തരത്തിലും വലിയൊരു തുക ലാഭിക്കാനാകും.