കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്തായിരുന്നു അദാനി ഗ്രൂപ്പ് ഹർജി സമർപ്പിച്ചത്. മറുപടി നൽകാൻ സർക്കാർ സമയം തേടിയതോടെ ഹർജി ചൊവ്വാഴ്ചയിലേയ്ക്ക് പരിഗണിക്കാൻ മാറ്റി.
തുറമുഖ നിർമ്മാണത്തിന് മതിയായ സുരക്ഷ ഒരുക്കണമെന്നും പദ്ധതി തടസപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും സിംഗിൾ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. പൊലീസ് സുരക്ഷയൊരുക്കാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും നിർദേശം നൽകിയിരുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിർമ്മാണം തടസപ്പെടുത്താത്ത രീതിയിലാവണം പ്രതിഷേധമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് കാണിച്ചാണ് അദാനി ഗ്രൂപ്പ് ഹർജി നൽകിയത്. കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പൊലീസ് സുരക്ഷ നൽകാത്തതിനാൽ തുറമുഖ നിർമ്മാണം നിലച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.