ഗവർണറുടെ അധികാരം കവർന്ന സർവകലാശാല ഭേദഗതി ബില്ലും ലോകായുക്തയ്ക്കൊപ്പം ഗവർണറുടെയും നിയമപരമായ അധികാരം എടുത്തുകളഞ്ഞ ലോകായുക്ത ഭേദഗതിയും അടക്കമുള്ള 12 ബില്ലുകൾ ഗവർണറുടെ അനുമതി തേടി രാജ്ഭവനിലെത്തി. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ 18നു തിരുവനന്തപുരത്തു മടങ്ങിയെത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറുടെ അധികാരം എടുത്തു കളയുന്ന ബില്ലിലും ലോകായുക്തയുടെ ചിറകരിഞ്ഞ ബില്ലിലും ഗവർണർ നിയമോപദേശവും സംശയമുള്ളവയിൽ സർക്കാരിനോട് വിശദീകരണവും തേടും.
കേന്ദ്ര നിയമത്തിന്മേൽ കടന്നുകയറ്റമുള്ള ഭാഗമുണ്ടെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കും. ഇക്കാര്യങ്ങളിലെല്ലാം നിയമോപദേശത്തിനു ശേഷമാകും തുടർ നടപടികൾ.
ബില്ലുകൾ നിയമസഭ പാസാക്കിയ ശേഷം നിയമസഭാ സെക്രട്ടേറിയറ്റ് പരിശോധിച്ച് പിഴവില്ലെന്ന് ഉറപ്പാക്കി അച്ചടിക്കുകയും അതിൽ സ്പീക്കർ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് സെക്രട്ടേറിയറ്റിലെ നിയമവകുപ്പിന്റെ വിശദ പരിശോധന പൂർത്തിയാക്കിയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വഴി ഇന്നലെ രാജ്ഭവനിൽ എത്തിയത്.
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരേ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു ഗവർണർ മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കും.