മീൻ മാർക്കറ്റിൽ കിലോഗ്രാമിന് 60 മുതൽ 80 രൂപയ്ക്ക് വരെ വില്പന നടത്തിയ മത്തിയുടെ വില 40 ആയി കുറഞ്ഞു. തലായി തുറമുഖത്തിനും ഗോപാലപ്പേട്ട തീരത്തിനുമിടയിലാണ് ചാകര പ്രത്യക്ഷപ്പെട്ടത്. കണ്ണൂർ, ചോമ്പാൽ, മാഹി എന്നിവിടങ്ങളിലെ തോണികളോടൊപ്പം തലായി, ഗോപാലപ്പേട്ട എന്നിവിടങ്ങളിലെ തോണികളും മത്തി ശേഖരിച്ചു. വിവിധ സ്ഥലങ്ങളിൽനിന്നുള്ള 150-ഓളം തോണികൾ മത്തി ശേഖരിക്കാനെത്തി. ആയിരത്തോളം തൊഴിലാളികളും. ഒരു തോണിയിൽ 50 പെട്ടി മീൻവരെ ശേഖരിച്ചു.ഒരുപെട്ടിയിൽ 75 കിലോഗ്രാം മത്തിയാണുള്ളത്. മൊത്ത മാർക്കറ്റിൽ പെട്ടിക്ക് 3000 രൂപയുണ്ടായിരുന്ന മത്തിയുടെ വില ഇതോടെ 1900 ആയി കുറഞ്ഞു. തലായി തുറമുഖത്തുനിന്ന് അഞ്ചുകിലോമീറ്റർ പരിസരത്താണ് മത്തി പെട്ടത്. മത്തി കൂടുതൽ ലഭിച്ചതോടെ മംഗളൂരുവിലേക്ക് കയറ്റിയയച്ചു.നാലുവർഷത്തിനുശേഷമാണ് തലശ്ശേരിയിൽ മത്തി ചാകരയെന്ന് തൊഴിലാളികൾ പറഞ്ഞു. ട്രോളിങ് നിരോധനം കഴിഞ്ഞശേഷം ആദ്യമായാണ് മത്തി കൂടുതലായി ലഭിക്കുന്നത്.