കണ്ണൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് ദേശീയപാതാ വിഭാഗം ഫണ്ട് അനുവദിച്ചിട്ടും വിതരണം ചെയ്യുന്നതിൽ കാലതാമസമെന്ന് ആക്ഷേപം.
ഫണ്ട് വിതരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥരാണ് നഷ്ടപരിഹാര വിതരണം വൈകിപ്പിക്കുന്നതിന് ഇടയാക്കുന്നതെന്ന് ആരോപണമുണ്ട്. ഒരേ സർവേ നന്പറിലുള്ള സ്ഥലത്തിന് ദേശീയപാതാ വിഭാഗം പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ രണ്ടു നിരക്ക് നിശ്ചയിച്ചതും വിവാദമാകുകയാണ്.
സർക്കാർ സർവീസിൽനിന്നു വിരമിച്ചശേഷം ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രോജക്ടിൽ പ്രവർത്തിക്കുന്ന ചിലരാണ് നഷ്ടപരിഹാരത്തുക വിതരണം വൈകിപ്പിക്കുന്നതിനു പിന്നിലെന്നാണ് വിവരം. നഷ്ടപരിഹാര തുകയിൽനിന്ന് നിശ്ചിത കമ്മീഷൻ ആവശ്യപ്പെടുന്നവരും കമ്മീഷൻ നൽകാൻ തയാറല്ലാത്തവരുടെ ഭൂമിയുടെ നഷ്ടപരിഹാരത്തുക കുറച്ചു കാണിക്കുന്നവരും ഈ സംഘത്തിലുണ്ടെന്ന് സ്ഥലം വിട്ടുനൽകിയവർ ആരോപിക്കുന്നു.
ഇത്തരത്തിൽ വില കുറച്ചുകാണിച്ചതിന് ഒരു സ്ഥലമുടമ കോടതിയെ സമീപിക്കുകയും നിശ്ചിച്ച നിരക്ക് കുറവാണെന്ന് കണ്ടെത്തിയ കോടതി അർഹതപ്പെട്ട നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഒരു സ്ഥലമുടമ തനിക്ക് അനുവദിച്ച തുക തീരെ കുറവാണെന്നു കാണിച്ച് അപ്പീൽ പോകുകയും ആർബിട്രേറ്റർ പുതുക്കിയ തുക അനുവദിച്ച് ഉത്തരവിടുകയും ചെയ്തിരുന്നു.
അധിക തുക ദേശീയപാതാ വിഭാഗം കൂടുതൽ ഫണ്ട് അനുവദിക്കുന്പോൾ വിതരണം ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ദേശീയപാതാ വിഭാഗം ഫണ്ട് അനുവദിച്ചിട്ടും സ്ഥലമുടമയ്ക്ക് ബാക്കി തുക നൽകിയിട്ടില്ല.