ദിവസ വരുമാനത്തിൽ റെക്കോഡ് നേട്ടവുമായി കണ്ണൂർ കെഎസ്‌ആർടിസി. തിരുവോണം കഴിഞ്ഞുള്ള ആദ്യപ്രവൃത്തിദിനമായ തിങ്കളാഴ്‌ച 19,65,475 രൂപയാണ് കണ്ണൂർ ഡിപ്പോയിലെ കലക്ഷൻ. ടാർജറ്റായി നിശ്‌ചയിച്ചതിലും 1,72,674 രൂപയുടെ വർധന. ഇത്ര ഉയർന്ന പ്രതിദിന കലക്ഷൻ സമീപകാലത്തൊന്നും കണ്ണൂർ ഡിപ്പോയിലുണ്ടായിട്ടില്ല. 17,92,800 രൂപയാണ് കണ്ണൂർ ഡിപ്പോയ്‌ക്ക് ടാർജറ്റ് നിശ്‌ചയിച്ചത്.
ജില്ലയിലെ വിവിധ ഡിപ്പോകളിലൂടെ 40,47,893 രൂപയാണ് തിങ്കളാഴ്‌ചത്തെ ആകെ വരുമാനം. 43,04,000 രൂപയായിരുന്നു ടാർജറ്റ്. തലശേരി, പയ്യന്നൂർ ഡിപ്പോകൾ വരുമാനത്തിൽ മുന്നേറിയെങ്കിലും ടാർജറ്റിലെത്താനായില്ല. തലശേരി–-9,98,154 രൂപയും പയ്യന്നൂർ–-10,84264 രൂപയുമാണ് വരുമാനം. തലശേരിയിൽ 12,15,200 രൂപയും പയ്യന്നൂരിൽ 12,96,000 രൂപയുമായിരുന്നു ടാർജറ്റ്. ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് 190 സർവീസാണ് ഓപ്പറേറ്റ് ചെയ്‌തത്. കണ്ണൂർ ഡിപ്പോയിൽനിന്ന് മാത്രം 85 സർവീസ്. തലശേരി–-50, പയ്യന്നൂർ–-55 സർവീസ് നടത്തി.
ബംഗളൂരുവിലേക്ക് അഞ്ചും എറണാകുളത്തേക്ക് ഒന്നും അധിക സർവീസും ഈ ദിവസം കണ്ണൂർ ഡിപ്പോ നടത്തിയതായി ഡിസ്‌ട്രിക്‌ട് ട്രാൻസ്‌പോർട്ട് ഓഫീസർ വി മനോജ്‌കുമാറും ജനറൽ കൺട്രോൾ ഇൻസ്‌പെക്‌ടർ സജി്ത്ത് സദാനന്ദനും പറഞ്ഞു. കണ്ണൂർ–-പുതുച്ചേരി സ്വിഫ്‌റ്റ് ബസ് സർവീസും ലാഭകരമാണ്. ഓണത്തോടനുബന്ധിച്ച് ചെന്നൈയിലേക്ക് നടത്തിയ സ്‌പെഷ്യൽ സർവീസും നല്ല പ്രതികരണമാണുണ്ടാക്കിയത്. മികച്ച കലക്ഷൻ പരിഗണിച്ച് ചെന്നൈ റൂട്ട് നിലനിർത്തണമെന്ന നിർദേശവും ഉയരുന്നുണ്ട്.