ഓണച്ചെലവ് പരിധി വിട്ടതോടെ സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലേക്ക്. ട്രഷറി സ്തംഭനം ഒഴിവാക്കുന്നതിനായി നാളെമുതൽ കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്തും.
ഓവർ ഡ്രാഫ്റ്റ് അടക്കമുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന ചെലവുചുരുക്കലിനുള്ള നിർദേശങ്ങളാണു ധനവകുപ്പ് പരിഗണിക്കുന്നത്. ഓണദിവസങ്ങളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ചെലവിലേക്കു കേരളം നീങ്ങിയതോടെ റിസർവ് ബാങ്കിന്റെ വേയ്സ് ആൻഡ് മീൻസ് വായ്പയുടെ പരിധിയെത്തിയിട്ടുണ്ട്.
ഇതോടെ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലേക്കു നീങ്ങുന്ന സാഹചര്യവുമുണ്ടാകാം. ഓണത്തിനായി 10,000 കോടിയോളം രൂപയാണു ചെലവഴിച്ചത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഓണം ബോണസ്, അഡ്വാൻസ്, സാമൂഹിക സുരക്ഷാ- ക്ഷേമ പെൻഷനുകൾ അടക്കം വിതരണം ചെയ്തു.
കെഎസ്ആർടിസി ജീവനക്കാർക്ക് ശന്പളവും പെൻഷനും വിതരണം ചെയ്യാൻ മാത്രം 300 കോടിയോളം രൂപ ഖജനാവിൽനിന്നു നൽകുകയും ചെയ്തു.
ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ ഓണക്കാല ഇടപാടുകൾ ഈ മാസം അവസാനത്തോടെ 15,000 കോടിയിലെത്തുമെന്നാണു കരുതുന്നത്. കഴിഞ്ഞ വർഷം ഓണനാളുകളിൽ 8,000 കോടി രൂപ കടമെടുത്തിരുന്നെങ്കിൽ ഇത്തവണ കടമെടുപ്പിന്റെ പരിധി കുറച്ചു. 5,000 കോടി മാത്രമാണു കടമെടുത്തത്. ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനത്തിലും വർധനയുണ്ട്.
ഓണവിപണിയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു വൻ ചലനങ്ങളുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്തിനു ലഭിക്കേണ്ട ജിഎസ്ടി അടക്കമുള്ള നികുതി വരുമാനത്തിൽ വൻ കുതിപ്പുണ്ടാകുമെന്നാണു ധനവകുപ്പ് കണക്കു കൂട്ടുന്നത്. അടുത്ത മാസങ്ങളിൽ ഇതിന്റെ പ്രതിഫലനമുണ്ടാകും. എന്നാൽ, ഓണാവധി തുടങ്ങിയപ്പോൾത്തന്നെ വേയ്സ് ആൻഡ് മീൻസ് അഡ്വാൻസ് 1400 കോടി കവിഞ്ഞിരുന്നതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
അവധിദിവസങ്ങളിലെ ഇടപാടുകൾകൂടി നടത്തേണ്ടിവരുന്നതോടെ നാളെ ട്രഷറി തുറക്കുന്പോൾ സംസ്ഥാനം ഈ സാന്പത്തികവർഷം ആദ്യമായി ഓവർ ഡ്രാഫ്റ്റിലേക്കു നീങ്ങുമെന്നാണു കരുതുന്നത്. ഓവർ ഡ്രാഫ്റ്റിനും പരിധിയുണ്ട്. വേയ്സ് ആൻഡ് മീൻസ് അഡ്വാൻസ് പരിധിയ്ക്കു തുല്യമായ തുകയാണ് ഓവർ ഡ്രാഫ്റ്റിന്റെയും പരിധി. 14 ദിവസംവരെ ഓവർ ഡ്രാഫ്റ്റിൽ പോകാം.
എന്നാൽ, തുടർച്ചയായി അഞ്ചുദിവസം പരിധിക്കു മുകളിലായാൽ അത് താഴ്ത്താൻ റിസർവ് ബാങ്ക് മുന്നറിയിപ്പു നൽകും. വീണ്ടും ഇത് ആവർത്തിച്ചാൽ ട്രഷറി ഇടപാടുകൾ നിർത്തിവ യ്ക്കും. ഓവർ ഡ്രാഫ്റ്റ് അടച്ചുതീർത്താലേ ട്രഷറി ഇടപാടുകൾ അനുവദിക്കൂ.