27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • *വായ്പാ തിരിച്ചടവു മുടക്കുന്ന എല്ലാവർക്കുമെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനാവില്ല: കോടതി.
Kerala

*വായ്പാ തിരിച്ചടവു മുടക്കുന്ന എല്ലാവർക്കുമെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനാവില്ല: കോടതി.

*
കൊച്ചി∙ വായ്പ തിരിച്ചടയ്ക്കാത്തതു രാജ്യ താൽപര്യത്തിനും പൊതുജന താൽപര്യത്തിനും ദോഷകരമെങ്കിൽ മാത്രമേ കടക്കാർക്കെതിരെ പൊതുമേഖലാ ബാങ്കുകൾക്കു ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) വഴി നടപടിയെടുക്കാൻ കഴിയൂ എന്നു ഹൈക്കോടതി വ്യക്തമാക്കി. വിദേശത്തു പോകുന്നതു തടയാനായി കുടിശികയുള്ള എല്ലാവർക്കുമെതിരെ ഈ നടപടിയെടുക്കാൻ സാധ്യമല്ലെന്നു കോടതി പറഞ്ഞു.

ബാങ്കും ഇടപാടുകാരും തമ്മിലുള്ള വാണിജ്യ കരാറുകൾ ലംഘിച്ചു എന്നതുകൊണ്ടു മാത്രം രാജ്യത്തിന്റെ സാമ്പത്തിക താൽപര്യവും വിശാലമായ പൊതുതാൽപര്യവും ഹനിക്കപ്പെടുന്നില്ല. അത്തരം നിർവചനം അനുവദിച്ചാൽ ബാങ്കുകളുടെ വാണിജ്യ താൽപര്യം സംരക്ഷിക്കാൻ വേണ്ടി പൗരന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യമുണ്ടാകുമെന്നു ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.

കൊല്ലത്തെ കശുവണ്ടി കയറ്റുമതി സ്ഥാപനത്തിന്റെ വായ്പയ്ക്കു ജാമ്യം നിന്ന കൊല്ലം സ്വദേശി പ്രദീപ്കുമാറും കശുവണ്ടി സംസ്കരണ സ്ഥാപനത്തിന്റെ ഉടമയായ ഷിനാസും വെവ്വേറെ നൽകിയ ഹർജികൾ അനുവദിച്ചാണു ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ദുബായിൽ പോകാൻ ഇവർ വിമാനത്താവളത്തിൽ എത്തിയപ്പോൾ ലുക്ക് ഔട്ട് സർക്കുലറിന്റെ പേരിൽ യാത്ര തടഞ്ഞതു ചോദ്യം ചെയ്താണു ഹർജി.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയനുസരിച്ച് നിയമപരമായ മാർഗത്തിലൂടെ അല്ലാതെ പൗരന്റെ സ്വാതന്ത്ര്യം തടയാനാവില്ലെന്നു കോടതി പറഞ്ഞു. അപൂർവ സാഹചര്യങ്ങളിൽ മതിയായ കാരണമുണ്ടെങ്കിൽ മാത്രം ലുക്ക് ഔട്ട് സർക്കുലർ ആകാമെന്നാണു കേന്ദ്ര മന്ത്രാലയത്തിന്റെ ഉത്തരവിലുള്ളതെന്നും ചുണ്ടിക്കാട്ടി. ബാങ്കുകൾ ഹർജിക്കാർക്കെതിരെ കടം ഈടാക്കാൻ നടപടി തുടങ്ങിയിരുന്നു. ബാങ്കുകളിൽനിന്നുള്ള ലുക്ക് ഔട്ട് സർക്കുലർ അഭ്യർഥന മാനിച്ചാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇടപ്പെട്ടതെന്നും നടപടികളുടെ നിയമപരമായ ബാധ്യത അവർക്കാണെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വിശദീകരിച്ചു. മനഃപൂർവം വീഴ്ചവരുത്തുന്നവർക്കെതിരെ നടപടി സാധിക്കുമെന്നായിരുന്നു ബാങ്കുകളുടെ വാദം. എന്നാൽ മനഃപൂർവം വീഴ്ച വരുത്തിയതായി പ്രഖ്യാപിക്കണമെങ്കിൽ റിസർവ് ബാങ്കിന്റെ നടപടിക്രമം അനുസരിച്ചുള്ള പ്രത്യേക പ്രഖ്യാപനം വേണം. ഇവിടെ അതു നിലവിലില്ല.

ബാങ്കുകളുടെ അഭ്യർഥന മാനിച്ച് കടക്കാർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ നടപ്പാക്കിയതു നിയമപരമല്ലെന്നും എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഹർജിക്കാരുടെ വിദേശയാത്ര തടയരുതെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചു നടപടിയെടുക്കാൻ ബാങ്കുകൾക്കു തടസ്സമില്ലെന്നു കോടതി വ്യക്തമാക്കി.

Related posts

ഐ ടി ജീവനക്കാർക്കായുള്ള സാഹിത്യോത്സവം “സൃഷ്ടി 2022” രജിസ്ട്രേഷൻ ആരംഭിച്ചു

Aswathi Kottiyoor

കണ്ണൂരിൽ പൊതു സ്ഥലത്ത് കഞ്ചാവ് ചെടി;എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു

Aswathi Kottiyoor

ഓപറേഷൻ അജയ്: 36 മലയാളികൾ ഉൾപ്പെടെ 395 പേർ കൂടി ഇസ്രായേലിൽ നിന്നും തിരിച്ചെത്തി

Aswathi Kottiyoor
WordPress Image Lightbox