ആലുവ> എൽകെജി വിദ്യാർഥിനി സ്‌കൂൾ ബസിൽനിന്ന് തെറിച്ചുവീണ സംഭവത്തിൽ ആലുവ ജോയിന്റ് ആർടിഒ അന്വേഷണം നടത്തി. വാഹനം പരിശോധിച്ചപ്പോൾ എമർജെൻസി വാതിൽ അബദ്ധത്തിൽ തുറക്കുന്നത് തടയാൻ നിർമാണക്കമ്പനികൾ വാതിലിന്റെ ലോക്കിനുമുന്നിൽ ഘടിപ്പിച്ചിരുന്ന സുരക്ഷാ ഗ്ലാസ് ഷീൽഡ് നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഈ സംവിധാനം കൃത്യമായി സൂക്ഷിക്കുന്നതിൽ ഡ്രൈവർക്കും സ്കൂൾ മാനേജ്മെന്റിനും വീഴ്ചപറ്റിയതായി ബോധ്യപ്പെട്ടിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, 42 സീറ്റുള്ള സ്‌കൂൾ ബസിൽ 61 കുട്ടികളാണുണ്ടായിരുന്നത്.
എമർജൻസി വാതിലിനോടുചേർന്ന് യാത്ര ചെയ്‌ത രണ്ടു കുട്ടികളിൽ ഒരാളാണ് അപകടത്തിൽപ്പെട്ടത്. ഇക്കാര്യത്തിൽ എല്ലാ വാഹനങ്ങളിലും തുടർപരിശോധന നടത്തും. സ്കൂളുകൾക്ക് കൃത്യമായ നിർദേശം നൽകാനും തീരുമാനിച്ചു.സ്കൂൾ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദു ചെയ്യുന്നതിനും നടപടി സ്വീകരിച്ചു. പരിശോധനയിൽ സ്കൂളിന്റെ ആകെയുള്ള ഒമ്പത് വാഹനങ്ങളിൽ ആറിലും അപാകത കണ്ടെത്തി. വാഹനങ്ങളുടെ എമർജൻസി വാതിൽ ലോക്കിന്റെ സുരക്ഷാ ഗ്ലാസ് ഷീൽഡ് സംവിധാനം കുറ്റമറ്റരീതിയിൽ ഘടിപ്പിച്ചശേഷമേ സർവീസ് നടത്താൻ അനുവദിക്കൂ എന്ന് മോട്ടോർ വാഹനവകുപ്പ് കർശനനിർദേശം നൽകിയിട്ടുണ്ട്.