ഭരണാനുമതി നൽകി തുക അനുവദിച്ചിട്ടും പൂർത്തിയാക്കാത്ത ടൂറിസം വകുപ്പിന്റെ പദ്ധതികളുടെ തുക തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി. കരാറുകാരുടെ അനാസ്ഥയും വകുപ്പുകൾ തമ്മിലുള്ള തർക്കവും കാരണം പൂർത്തിയാക്കാൻ കഴിയാതിരുന്ന പദ്ധതികളും ഇതിൽപ്പെടും. പദ്ധതി പൂർത്തിയാക്കാൻ വൈകിയത് ഏജൻസികളുടെ പിഴവുകൊണ്ടാണെങ്കിൽ തുക 18 ശതമാനം പലിശയോടെ തിരിച്ചടയ്‌ക്കേണ്ടിവരും. പദ്ധതിക്ക് വിലങ്ങുതടിയായത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെങ്കിൽ തുക അവരിൽനിന്ന് ഇൗടാക്കും.
ഭരണാനുമതി ലഭിച്ച് മൂന്നുവർഷത്തിനകം പദ്ധതികൾ പൂർത്തിയാക്കണമെന്നാണ് നിയമമെങ്കിലും 200 കോടിയിലേറെ രൂപയുടെ പദ്ധതികൾ ഇപ്പോഴും പാതിവഴിയിലാണ്. മൂന്നു വർഷത്തിനുള്ളിൽ പദ്ധതി നടപ്പായില്ലെങ്കിൽ പദ്ധതി റദ്ദാകുന്നതിനൊപ്പം മുൻകൂർതുക തിരിച്ചടയ്ക്കണം. എന്നാൽ വർഷങ്ങളായിട്ടും പല ഏജൻസികളും ഈ തുക കൈവശം വെച്ചിരിക്കുകയാണ്. 2021-ൽ അനുമതി നൽകിയ 63 പദ്ധതികളുടെ വിഹിതമാണ് അടിയന്തരമായി തിരിച്ചുപിടിക്കുന്നത്. മുൻകൂർ തുക കൈപ്പറ്റിയിട്ടും പദ്ധതികൾ നടപ്പാക്കാതിരുന്ന ഏജൻസികളിൽനിന്നും പണം തിരിച്ചുപിടിക്കും.
ഡി.ടി.പി.സി., സിഡ്കോ, കിറ്റ്കോ, നിർമിതികേന്ദ്ര തുടങ്ങിയ ഏജൻസികൾ വഴിയുള്ള പദ്ധതികളിലും ഗുരുതരമായ വീഴ്ച കണ്ടെത്തിയിട്ടുണ്ട്. മുൻ സർക്കാരുകൾ അനുമതി നൽകിയ പദ്ധതികളുടെ വിഹിതമാണ് തിരിച്ചടയ്ക്കുന്നത്. തുക കൈപ്പറ്റിയശേഷം പൂർത്തിയാക്കാത്ത പദ്ധതികളുടെ പട്ടിക സംസ്ഥാനത്തെ ടൂറിസം ഓഫീസുകളിൽ തയ്യാറാക്കി തുടങ്ങി. ഇതിനുശേഷം തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിക്കും. ഉപേക്ഷിച്ച പദ്ധതികളുടെ എണ്ണത്തിൽ മുന്നിലുള്ളത് കണ്ണൂർ ജില്ലയാണ്. മുൻകൂർ പണം കൈപ്പറ്റിയശേഷം പദ്ധതി ഉപേക്ഷിച്ച കണക്കിൽ തിരുവനന്തപുരമാണ് മുന്നിലുള്ളത്.