കൂട്ടുപുഴ ടൗണിനടുത്ത് കാട്ടാന എത്തിയത് നാട്ടുകാരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. ഇന്നലെ പുലർച്ചെ നാലോടെയാണ് മൂന്ന് ആനകൾ ടൗണിന് സമീപത്തെ പുഴക്കരയിൽ എത്തിയത്. കൂട്ടുപുഴ പഴയപാലത്തിന് സമീപം ഏറെ നേരം നിലയുറപ്പിച്ച ആനക്കൂട്ടം ആറോടെയാണ് കാട് കയറിയത്. കർണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നാണ് ആനക്കൂട്ടം എത്തിയത്.
ഓണാഘോഷത്തിന്റെ മറവിൽ കർണാടകത്തിൽനിന്നുള്ള മദ്യക്കടത്ത് തടയുന്നതിന് അതിർത്തിയിൽ 24മണിക്കൂറും പോലീസ്, എക്സൈസ് സംഘങ്ങളുടെ പരിശോധന ഉണ്ട്. പഴയപാലം റോഡ് വഴി കടത്തുസംഘങ്ങൾ രക്ഷപ്പെടാതിരിക്കാൻ പൊലീസ് പഴയപാലം ബാരിക്കേഡ് തീർത്ത് അടച്ചിരുന്നു. പാലത്തിന് മുകളിലൂടെ അല്പദൂരം നടന്ന ആന ബാരിക്കേഡ് തകർക്കാതെ മാക്കൂട്ടം വനമേഖലയുടെ ഭാഗത്തേക്ക് തന്നെ തിരിഞ്ഞുനടന്നതിനാലാണ് കൂട്ടുപുഴ ടൗണിൽ എത്താതിരുന്നത്. പാലത്തിന് സമീപത്തെ ചെറു മുളങ്കാടുകൾ മുഴുവൻ തിന്നു തീർത്ത കാട്ടാനക്കൂട്ടം കൂട്ടുപുഴ സ്നേഹഭവൻ റോഡിൽ ഏറെ നേരം നിലയുറപ്പിക്കുകയും ചെയ്തു. സ്നേഹഭവൻ റോഡിന്റെ ഇരുവശങ്ങളിലേയും മൺതിട്ടകൾ കുത്തിയും ചവിട്ടിയും ആനക്കൂട്ടം ഇടിച്ചിട്ടു.
മാക്കൂട്ടം – ചുരം റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സമയത്ത് ആനക്കൂട്ടം പുതിയ പാലം കവലയിലേക്ക് തിരിയാഞ്ഞത് വലിയ ആശ്വാസമായി. കർണാടകയുടെ വനമേഖലയിൽ നിന്നാണ് പേരട്ട, തൊട്ടിപ്പാലം, അയ്യൻകുന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആനക്കൂട്ടം എത്തുന്നത്. ഇവിടങ്ങളിലൊന്നും കാട്ടാന പ്രതിരോധ സംവിധാനങ്ങളില്ല