ഓണക്കിറ്റ് എല്ലാവർക്കും നിശ്ചയിച്ച ടൈംടേബിളിൽ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. സെർവർ തകരാർ ഒറ്റപ്പെട്ട സംഭവമാണെന്നും, കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
2016ലെ വിലയ്ക്കാണ് 13 ഇനങ്ങൾ ഇപ്പോഴും സപ്ലൈകോ ഔട്ട് ലറ്റിൽ നൽകുന്നത്. ഏലയ്ക്കായും കശുവണ്ടിയും ഓണക്കിറ്റിൽ ഉൾപ്പെടുത്തിയത് പരന്പരാഗത വ്യവസായ മേഖലയോടു സർക്കാരിനുള്ള കരുതലിന്റെ ഭാഗമായിട്ടാണ്.
ഓണക്കാലത്തെ കൃത്രിമ വിലക്കയറ്റം അനുവദിക്കില്ല, പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ സിവിൽ സപ്ലൈസ്, റവന്യു, ലീഗൽ മെട്രോളജി വകുപ്പ് അധികൃതരുടെ സ്ക്വാഡ് പരിശോധന നടത്തിവരുന്നുണ്ട്. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലും സ്ക്വാഡുണ്ട്. 9000 കോടി രൂപയാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ആറു വർഷം ചെലവഴിച്ചിട്ടുള്ളത്.ഈ രംഗത്ത് ശക്തമായ നടപടി എല്ലാ കാലത്തും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിതരണരംഗത്ത് കേന്ദ്രസർക്കാർ മുൻകാലങ്ങളിൽ കേരളത്തോട് സ്വീകരിച്ചിരുന്ന ഉദാര സമീപനങ്ങളിൽ മാറ്റം വന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. ഇതുമൂലം ഇരുപതിനായിരം മെട്രിക് ടൺ അരിയുടെ കുറവാണ് സംസ്ഥാനത്തിന് വർഷം ഉണ്ടാകുന്നത്.ഗോതമ്പും ഏറെക്കുറെ നിർത്തലാക്കി.
14,300 മത്സ്യബന്ധന ബോട്ടുകൾക്ക് മണ്ണെണ്ണ, സബ്സിഡി നിരക്കിൽ നൽകണമെന്ന സംസ്ഥാനത്തിന് ആവശ്യത്തോടും കേന്ദ്ര സർക്കാർ അനുകൂലമല്ല. പലതവണ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. വിപണിയിൽ വ്യാജ എണ്ണയും മസാലപൊടികളും വർധിച്ചുവരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ആരോഗ്യവകുപ്പിനു കീഴിലുള്ള ഫുഡ് സേഫ്റ്റി അഥോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻഗണനേതര വിഭാഗങ്ങൾക്ക് ഗോതന്പിനു പകരം റാഗി പൊടി
കേന്ദ്രം ഗോതന്പു വിഹിതം വെട്ടികുറച്ചതിനാലും മുൻഗണനേതര വിഭാഗങ്ങൾക്ക് ഗോതന്പു നൽകാനാവില്ലെന്ന നിലപാട് എടുത്തതിനാലും മുൻഗണനേതര വിഭാഗങ്ങൾ ഓണത്തിനുശേഷം ഗോതന്പിനു പകരം റാഗി പൊടി നൽകാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഇപ്പോൾ ഗോതന്പു പൊടിച്ച് ആട്ടയായിട്ടാണ് നൽകുന്നത്.
എല്ലാ വിഭാഗത്തിനും ഗോതന്പു നൽകാനാണ് സംസ്ഥാന സർക്കാരിനു താത്പര്യം. എന്നാൽ കേന്ദ്രം ഇതിനു അനുമതി നൽകുന്നില്ല. ഇതിനാലാണ് റാഗി പൊടി നൽകാൻ തീരുമാനിച്ചത്. പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്കായിരിക്കും റാഗിപൊടി നൽകുക. മുൻഗണനാ വിഭാഗക്കാർക്ക് നിലവിൽ നൽകുന്ന ഒരു കിലോ ആട്ടയ്ക്കു പകരം രണ്ടു കിലോ ആട്ട നൽകാനും തീരുമാനമായിട്ടുണ്ട്.
ഓഗസ്റ്റ് 29, 30, 31 തീയതികളിൽ നീല കാർഡുടമകൾക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ വെള്ള കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. നിശ്ചയിക്കപ്പെട്ട തീയതികളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ വാങ്ങാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.