ഇരിട്ടി: വള്ളിത്തോട് ടൗണിൽ റോഡിനു കുറുകെയുള്ള കലുങ്കിന്റെ സ്ളാബ് തകർന്നു. ഇത് നാലാം തവണയാണ് റോഡിനു മദ്ധ്യത്തിലുള്ള കലുങ്ക് തകരുന്നത്. തകർന്ന സ്ളാബ് മാറ്റിയിട്ട് ആറ് മാസം തികയും മുൻപേ വീണ്ടും തകരുകയാണ്.
വള്ളിത്തോട് ടൗണിൽ നിന്നും മലയോര ഹൈവേയുടെ ഭാഗമായുള്ള റോഡിലെ ഉളിക്കൽ ഭാഗത്തേക്ക് കയറുന്ന സ്ഥലത്താണ് കലുങ്ക് തകർന്നിരിക്കുന്നത്. കലുങ്കിന്റെ മദ്ധ്യഭാഗത്തെ സ്ലാബാണ് ഇങ്ങിനെ നിരന്തരം തകരുന്നത്. സ്ലാബ് തകർന്ന ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടിരിക്കയാണ്. വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ ഇവിടെ നാട്ടുകാർ മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ക്രഷറുകളിൽ നിന്നുള്ള ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നതുകൊണ്ടാണ് ഇവിടെ തുടർച്ചയായി ഇത്തരത്തിൽ കലുങ്ക് തകരാൻ കാരണമായിരിക്കുന്നത്. ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഉളിക്കൽ ,പയ്യാവൂർ, ശ്രീകണ്ഠാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മലയോര ഹൈവേ വഴി എളുപ്പത്തിൽ കടന്നുപോകുവാൻ കഴിയുന്ന റോഡാണിത്. അതുകൊണ്ടുതന്നെ രാപ്പകലില്ലാതെ ദിനംപ്രതി 100 കണക്കിന് വാഹനങ്ങൾ ആണ് ഈ റോഡ് വഴി കടന്നുപോകുന്നത്. ഓരോ തവണ കലുങ്ക് തകരുമ്പോഴും തകർന്ന് മാസങ്ങൾക്കു ശേഷം പുതിയ സ്ലാബിട്ട് ഗതാഗത യോഗ്യമാക്കുമെങ്കിലും ഏതാനും മാസങ്ങൾ പിന്നിടുമ്പോൾ വീണ്ടും തകരുകയാണ് ചെയ്യുന്നത്. ആവശ്യമായ രീതിയിൽ കമ്പികൾ ഇട്ട് ബലപ്പെടുത്താത്തതു കാരണമാണ് വെറും മൂന്നടിമാത്രം വീതിയുള്ള ഓവുചാലിനുമേൽ ഇടുന്ന സ്ലാബുകൾ ഇങ്ങിനെ നിരന്തരം തകരാൻ ഇടയാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.