*വിഴിഞ്ഞം പുനരധിവാസത്തിന് 10 ഏക്കര്‍; 3,000 കുടുംബങ്ങൾക്ക് ഫ്ളാറ്റ് നൽകും.*
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം ശക്തമായ സാഹചര്യത്തിൽ, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് നിർദേശങ്ങളുമായി മന്ത്രിസഭാ ഉപസമിതി. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കറും തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളി പുനരധിവാസത്തിനു വിട്ടു നൽകും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നത്. സമരക്കാരുമായി ചർച്ച നടത്താനും തീരുമാനമായി.രണ്ടു സ്ഥലങ്ങളിലുമായി 3000 മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ക്യാംപുകളിൽ താമസിക്കുന്ന 335 കുടുംബങ്ങൾക്ക് ആദ്യ പരിഗണന നൽകും. അവരെ വാടകവീടുകളിലേക്ക് ഉടൻ മാറ്റും. വാടക സർക്കാർ നൽകും. മൃഗസംരക്ഷണ വകുപ്പിന് ജയിൽ വകുപ്പിന്റെ ഭൂമി പകരം നൽകാനും തത്വത്തിൽ ധാരണയായി. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോർട്ടിനു ശേഷം ഉപസമിതി വീണ്ടും യോഗം ചേരും. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം ഭൂമി കൈമാറ്റത്തിൽ അന്തിമ തീരുമാനമെടുക്കും. മന്ത്രിമാരായ എം.വി.ഗോവിന്ദൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, വി.അബ്ദുറഹിമാൻ, കെ.രാജൻ, ചിഞ്ചുറാണി എന്നിവരും മേയർ ആര്യാ രാജേന്ദ്രനും ചർച്ചയില്‍ പങ്കെടുത്തു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഏഴു ദിവസമായി മത്സ്യത്തൊഴിലാളികൾ സമരത്തിലാണ്. ഇന്ന് ഗേറ്റ് തകർത്ത് മത്സ്യത്തൊഴിലാളികൾ തുറമുഖ നിർമാണ സ്ഥലത്തേക്ക് പ്രവേശിച്ചിരുന്നു. കടലിലും പ്രതിഷേധമുണ്ടായി. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സർക്കാർ നേതൃത്വത്തിൽ വാടക ഒഴിവാക്കി താമസ സൗകര്യം ഒരുക്കണമെന്നാണ് അതിരൂപതയുടെ ആവശ്യം. വീടും സ്ഥലവും നഷ്ടമായവർക്ക് തതുല്യമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണം. തീരശോഷണത്തിന്റെ കാരണമറിയാൻ തുറമുഖ നിർമാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തണം. തീരശോഷണം ബാധിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും അതിരൂപത ആവശ്യപ്പെടുന്നു.