വോട്ടിംഗ് മെഷീനുകൾ സീൽ ചെയ്തു
മട്ടന്നൂർ: നഗരസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകൾ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ സീലിംഗ് നടത്തി. നഗരസഭയിലെ 35 വാർഡുകളിലെ 35 ബൂത്തുകളിലേയ്ക്കുള്ള വോട്ടിംഗ് മെഷീനുകളാണ് പരിശോധിച്ചത്. 35 വോട്ടിംഗ് മെഷീനുകൾക്കുപുറമെ 35 എണ്ണം അധികമടക്കം 70 മെഷീനുകളാണ് സീൽ ചെയ്തത്.
രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധികളെയും സ്ഥാനാർഥികളെയും പങ്കെടുപ്പിച്ചാണ് മെഷീനുകൾ പരിശോധിച്ച് സീൽ ചെയ്തത്. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള വരണാധികാരി കാർത്തിക്, ഉപവരണാധികാരി പ്രണാം എന്നിവരുടെ നേതൃത്വത്തിൽ ഒന്നുമുതൽ 18 വരെയും വരണാധികാരി പ്രദീപ്, ഉപ വരണാധികാരി നിഷ എന്നിവരുടെ നേതൃത്വത്തിൽ 19 മുതൽ 35 വാർഡുകളുടെ മെഷീനുകളുമാണ് പരിശോധിച്ചത്. പരിശോധന പൂർത്തിയാക്കി സീൽ ചെയ്ത മെഷീനുകൾ മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റോർ റൂം സീൽ ചെയ്തു പോലീസ് കാവലിൽ സൂക്ഷിച്ച മെഷീനുകൾ 19ന് രാവിലെ പത്തിന് ബൂത്തുകളിലേക്ക് വിതരണം ചെയ്യും. നഗരസഭയുടെ ആറാമത് ഭരണസമിതിയിലേക്ക് 20 നാണ് തെരഞ്ഞെടുപ്പ്.
ബോംബ്-ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി
മട്ടന്നൂർ: നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബോംബുകൾക്കും ആയുധങ്ങൾക്കുമായി പരിശോധന നടത്തി. പാലോട്ടു പള്ളി, കയനി പ്രദേശങ്ങളിലായിരുന്നു പരിശോധന. കണ്ണൂരിൽനിന്നെത്തിയ ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെയാണ് കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തുൾപ്പെടെ പരിശോധന നടത്തിയത്. അടുത്ത ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. സിഐ എം. കൃഷ്ണൻ, എസ്ഐ കെ.പി.അബ്ദുൾ നാസർ, ബോംബ് സ്ക്വാഡ് എസ്ഐ സി. അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ മാസം മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽപ്പെട്ട പത്തൊമ്പതാം മൈലിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ഇതര സംസ്ഥാനക്കാരായ അച്ഛനും മകനും മരിച്ചിരുന്നു. ഇതെത്തുടർന്ന് മേഖലയിൽ ബോംബ് സ്ക്വാഡും പോലീസും വ്യാപക പരിശോധന നടത്തിയിരുന്നു.