കൊച്ചി: കാക്കനാട് ഫ്ലാറ്റില്‍ കൊല്ലപ്പെട്ടെ സജീവ് കൃഷ്ണനൊപ്പമുണ്ടായിരുന്ന അർഷാദിനായി തെരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്. കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊലപതക വിവരം പുറത്തറിഞ്ഞ ശേഷമാണ് അർഷാദ് ഒളിവിൽ പോയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
അർഷാദിനായി കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീട്ടിലും പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. അതേസമയം കൊല്ലപ്പെട്ട മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്നയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഇൻഫോപാർക്കിന് സമീപം ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്.
മൃതദേഹത്തിന്റെ തലയിലും ദേഹത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രണ്ടു ദിവസത്തെ പഴക്കമുണ്ട്. സജീവ് ഉൾപ്പെടെ അഞ്ചു യുവാക്കൾ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയോട് ചേർന്ന ചതുരാകൃതിയിലുള്ള ഡക്ടറ്റിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേർ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.
മൃതദേഹം കവറുകൾ കൊണ്ട് മറച്ച് ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു.കാണാതായ അർഷാദിന്‍റെ കൈയ്യിലാണ് കൊല്ലപ്പെട്ട യുവാവിന്‍റെ ഫോൺ ഉള്ളതെന്നാണ് സംശയിക്കപ്പെടുന്നത്. ഇന്നലെ ഉച്ചവരെ ഈ ഫോണിൽ നിന്നും സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. താൻ സ്ഥലത്തില്ലെന്നായിരുന്നു മെസ്സേജ്.
കൃത്യം നടത്തിയയാൾ ഫോൺ കൈക്കലാക്കി മറ്റുള്ളവർക്ക് മെസ്സേജ് അയച്ചതാണെന്നാണ് സംശയിക്കുന്നത്. അതേസമയം അർഷാദിന്‍റെ ഫോൺ സ്വിച്ച്ഓഫാണ്.യുവാക്കൾ ഇൻഫോപാർക്കിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരാണ്.വണ്ടൂർ അമ്പലപ്പടി പുത്തൻപുര രാമകൃഷ്ണന്റെ മകനാണു മരിച്ച സജീവ്. മാതാവ്: ജിഷ (ഐസിഡിഎസ് സൂപ്പർവൈസർ). സഹോദരൻ: രാജീവ് കൃഷ്ണൻ