തിരുവനന്തപുരം: പൊലീസിനെതിരെ വിമർശനങ്ങൾ വ്യാപകമായി ഉയരുന്നതിനിടെ സർക്കാരിന് സുരക്ഷാ കാര്യങ്ങളിലും മറ്റും നിർദേശം നൽകാനായി രൂപീകരിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടുന്ന അംഗങ്ങളാണ് സമിതിയിലുള്ളത്. പൊലീസിന്റെ നയപരമായ തീരുമാനങ്ങളിലുൾപ്പെടെയും സർക്കാരിന്റെ പ്രധാന കാര്യങ്ങളിലും നിർദേശം നൽകുകയുമാണു സമിതിയുടെ ചുമതല. കേരള പൊലീസ് ആക്ട് (2011) സെക്‌ഷൻ 24 പ്രകാരമാണു രൂപീകരണം.
മുഖ്യമന്ത്രി അധ്യക്ഷനും നിയമമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി , ആഭ്യന്തര സെക്രട്ടറി എന്നിവർ ഔദ്യോഗിക അംഗങ്ങളും മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബ്, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, പ്രോസിക്യൂഷൻ മുൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായർ എന്നിവർ അനൗദ്യോഗിക അംഗങ്ങളുമാണ്. ചീഫ് ജസ്റ്റിസ് നിർദേശിക്കുന്ന ഹൈക്കോടതി മുൻ ജസ്റ്റിസിനെക്കൂടി അംഗമാക്കും. സർക്കാരിന്റെയും പൊലീസിന്റെയും വീഴ്ചകളെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷ നേതാവ് സമിതിയിൽ പ്രവർത്തിക്കുമോ എന്നതാണ് വലിയ ചോദ്യം. യുഡിഎഫ് സർക്കാർ 2011–2016 കാലത്ത് രൂപീകരിച്ച കമ്മിഷൻ 2 തവണ മാത്രമേ യോഗം ചേർന്നിട്ടുള്ളൂ. ആദ്യ പിണറായി സർക്കാർ 2016 ൽ കമ്മിഷൻ പുനഃസംഘടിപ്പിച്ചെങ്കിലും ഒരു തവണ പോലും യോഗം ചേർന്നിട്ടില്ല. 6 മാസത്തിലൊരിക്കൽ കമ്മിഷൻ യോഗം ചേരണമെന്നും വാർഷിക റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കണമെന്നുമാണു ചട്ടം.