കണ്ണൂർ: മനുഷ്യരിൽ പടർന്നു പിടിക്കുന്ന രോഗങ്ങളിൽ അറുപതു ശതമാനവും ജന്തുജന്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച സെമിനാർ. വർധിച്ചു വരുന്ന തെരുവ് നായ ആക്രമണത്തിലൂടെ ഉണ്ടാകുന്ന പേ വിഷബാധ, ആന്ത്രാക്സ്, ബ്രൂസല്ല തുടങ്ങിയ ജന്തുജന്യ രോഗങ്ങൾ മനുഷ്യരാശിക്ക് വലിയ ഭീഷണി ഉയർത്തുകയാണെന്ന് ജന്തുജന്യ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.
നിലവിലെ രോഗങ്ങൾക്കു പുറമെ പുതുതായി കണ്ടു വരുന്ന രോഗങ്ങളിലെ 75 ശതമാനവും ജന്തുക്കളിൽ നിന്നാണെന്ന് ക്ലാസ് നയിച്ച ഡോ. എം പി സുജന്‍ പറഞ്ഞു. നിപ വൈറസും, കുരങ്ങ് വസൂരിയും ഇതിന് തെളിവാണ്. 250 ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് പോലെ മനുഷ്യരില്‍ നിന്ന് ജന്തുക്കളിലേക്കും രോഗം പകരുന്നുണ്ടെന്ന് ഡോ. എം. സുജൻ പറഞ്ഞു.
മൃഗങ്ങള്‍ മനുഷ്യര്‍ വസിക്കുന്നിടത്ത് വരാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് ഡോ. അജയ് ലോറന്‍സ് അഭിപ്രായപ്പെട്ടു. ഇതാണ് ജന്തുക്കള്‍ കൃഷി നശിപ്പിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബീറ്റു ജോസഫ് മോഡറേറ്ററായിരുന്നു. ഭക്ഷണത്തിലൂടെയും രോഗബാധയുണ്ടാകാമെന്നും പേവിഷബാധക്ക് കേരളത്തില്‍ വര്‍ഷം 22 കോടി രൂപ മാറ്റിവയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ പൊതുജനങ്ങളുടെ ആശങ്കള്‍ക്ക് പരിഹാര മാര്‍ഗവും നിര്‍ദേശിച്ചു.സെമിനാർ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു.