ദേശീയപാതകളിലെ കുഴിയടയ്ക്കൽ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു. റോഡപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തങ്ങളാണെന്നും ജില്ലാ ദുരന്തനിവാരണ സമിതിയുടെ തലവനെന്ന നിലയില്‍ ഇത്തരം സംഭവങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ക്കു മൂകസാക്ഷിയായി നില്‍ക്കാനാവില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സബര്‍ബന്‍ ട്രാവല്‍സ് ഉടമയായ സി.പി. അജിത് കുമാര്‍ ഉള്‍പ്പെടെ നല്കിയ ഹര്‍ജികളാണ് പരിഗണിച്ചത്. അടുത്തതവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഒരു റോഡിലും കുഴികളുണ്ടാവരുതെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
ഓഗസ്റ്റ് 12നു പരിഗണിക്കാന്‍ മാറ്റിയിരുന്ന ഹര്‍ജികള്‍ നെടുമ്പാശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവത്തെത്തുടര്‍ന്ന് ഇന്നലെ അടിയന്തരമായി പരിഗണിക്കുകയായിരുന്നു. ഓഗസ്റ്റ് 19നു ഹര്‍ജി വീണ്ടും പരിഗണിക്കും.
ദേശീയപാതയടക്കമുള്ള റോഡുകളില്‍ കുഴികള്‍ കണ്ടാല്‍ അറ്റകുറ്റപ്പണിക്ക് കളക്ടര്‍ നിര്ദേശിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഉത്തരവാദികളായ എന്‍ജിനിയര്‍, കരാറുകാര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണം.
ദേശീയപാത അഥോറിറ്റിയിലെ ബന്ധപ്പെട്ട വിഭാഗം നെടുമ്പാശേരിയിലെ അപകടത്തെക്കുറിച്ചും അന്വേഷിക്കണം. മറ്റു മേഖലകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതും അന്വേഷിക്കണം. ഇവയില്‍ ബന്ധപ്പെട്ട എന്‍ജിനിയര്‍മാര്‍ക്കും കരാറുകാര്‍ക്കും ഉത്തരവാദിത്വം ചുമത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിൽ പറയുന്നു.
ബിഒടി മാതൃകയിലുള്ള പാതയിലാണ് അപകടമുണ്ടായതെന്നും കരാര്‍ കമ്പനിക്കാണ് അറ്റകുറ്റപ്പണികളുടെ ചുമതലയെന്നും ദേശീയപാത അഥോറിറ്റിയുടെ അഭിഭാഷകന് വിശദീകരിച്ചു. തുടര്‍ന്ന് കരാറിന്റെ പകര്‍പ്പ് ഹാജരാക്കാനും ദേശീയപാത അഥോറിറ്റിയുടെ തിരുവനന്തപുരം റീജണല്‍ ഓഫീസറെ കക്ഷി ചേര്‍ക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
“ദേശീയപാത ഇങ്ങനെ തകരുമെന്നു കരുതിയില്ല’
സംസ്ഥാനത്തെ ദേശീയപാത ഇങ്ങനെ തകരുമെന്ന് കരുതിയില്ലെന്നും റോഡിൽ കുഴിയുണ്ടാക്കി ആരെയും വീഴ്ത്തരുതെന്നും ഹൈക്കോടതി.
രാജ്യത്ത് മറ്റൊരിടത്തും ദേശീയപാതകള്‍ ഇങ്ങനെ തകര്‍ന്നിട്ടുണ്ടാവില്ല. മഴക്കാലമായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്. വേണ്ടത്ര വെളിച്ചം കൂടിയില്ലാതാകുന്നതോടെ ഇവ അപകടക്കെണിയാകുന്നു. ഇനിയൊരു ദുരന്തം അനുവദിക്കരുത്. നടപടിയെടുക്കാന്‍ അതുവരെ കാത്തിരിക്കരുത്.
വീട്ടില്നിന്നിറങ്ങുന്നവര് മടങ്ങിവരുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണ്. ഈ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ എത്ര ജീവന് പൊലിയണം? മഴയെയാണ് ഇതുവരെ കുറ്റം പറഞ്ഞത്. ഇനി കുറേക്കൂടി നല്ല ന്യായീകരണം കണ്ടെത്തണം. റോഡുകളിലെ വേഗപരിധി 70-90 കിലോമീറ്ററാണ്. എന്നാല്‍ 20-30 കിലോമീറ്റര്‍ വേഗത്തില്‍ പോലും പോകാന്‍ കഴിയില്ല.