ഇരിട്ടി: ഇരിട്ടിയുടെ മലയോര മേഖലയെ ആശങ്കയിലാക്കി ശക്തമായ മഴ തുടരുകയാണ്. വ്യാഴാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ശമനമില്ലാതെ തുടരുകയാണ്. ഇതോടെ മുൻകാലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചലും ഉണ്ടായ പ്രദേശങ്ങളിലെ ജനങ്ങൾ കുടുതൽ ആശങ്കയിലായി. മുടിക്കെട്ടിയ അന്തരീക്ഷവും മഴയും അപകടസാധ്യത കൂട്ടുമെന്നതിനാൽ പ്രദേശിക ഭരണകൂടങ്ങളും റവന്യു വിഭാഗവും പോലീസും അഗ്നി രക്ഷാ സേനയും ജാഗ്രതയിലാണ്.
മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് അയ്യൻകുന്ന് പഞ്ചായത്തിലെ സെൻജൂഡ് നഗറിന് സമീപത്തെ രണ്ട് കുടുംബങ്ങളോട് വീടൊഴിയാൻ പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചു. വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഒരു കുടുംബവും, സമീപിത്തെ റിൻസൺ എന്നാളുടെ കുടുംബവും അവരുടെ ബന്ധു വീടുകളിലേക്ക് താമസം മാറ്റി. മുണ്ടയാം പറമ്പിൽ തകിടിപ്പുറത്ത് ജോർജ്ജിന്റെ വീട്ടു കിണർ ഇടിഞ്ഞു താഴ്ന്നു. വാണിയപ്പാറയിൽ കണ്ണിപൊയിൽ സുരേഷിന്റെ കുളവും ഇടിഞ്ഞു താഴ്ന്നു. ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ വെളളം കയറി. ഇരിട്ടി- പേരാവൂർറോഡിൽ ഉണ്ടായ വെള്ളക്കെട്ട് വാഹന ഗതാഗതത്തെ ബാധിച്ചു.
അയ്യൻകുന്നിലെ മലയോര മേഖലയായ വാണിയപ്പാറ, മുടിക്കയം, പുല്ലൻപാറതട്ട്, പാറയ്ക്കാപാറ, എടപ്പുഴ ഭാഗങ്ങളിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽ മണ്ണിടിച്ചൽ ഉണ്ടായ പ്രദേശങ്ങളാണ്. മാക്കൂട്ടം ബ്രഹ്മഗിരി മലനിരകളിലും ശക്തമായ മഴയാണ്. ബാവലി, ബാരപോൾ പുഴകളിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്. പഴശ്ശി പദ്ധതിയുടെ എല്ലാ ഷട്ടറുകളും തുറന്നതിനാൽ സംഭരണിയിൽ ഒഴുകിയെത്തുന്ന വെള്ളം മുഴുവൻ വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടുന്നുണ്ട്.