തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിനു പരിഹാരമായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്രസിദ്ധീകരിച്ചു. ഭക്ഷണവസ്തുക്കൾ പാക്ക് ചെയ്തു നൽകുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളും പലചരക്കു സാധനങ്ങൾ പൊതിഞ്ഞു നൽകുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കാം. ഈ രണ്ടു പ്ലാസ്റ്റിക് ഉൽപന്നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ തർക്കങ്ങൾ.
ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക് നിരോധിച്ച കേന്ദ്ര തീരുമാനം ജൂലൈ 1 നാണ് പ്രാബല്യത്തിലായത്.
തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചു പല മാനദണ്ഡപ്രകാരം പിഴ ചുമത്തിയതിനെത്തുടർന്ന് ഓൾ കേരള ഡിസ്പോസബിൾ ഡീലേഴ്സ് അസോസിയേഷനാണു ബോർഡിനെ സമീപിച്ചത്. പട്ടികയുടെ പ്രിന്റ് എടുത്തു വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനാണു വ്യാപാരികളുടെ തീരുമാനം.
ബോർഡിൻ്റെ പട്ടിക പ്രകാരം നിരോധിച്ചവ
പ്ലാസ്റ്റിക് ക്യാരിബാഗ്, പ്ലാസ്റ്റിക് ഷോപ്പിങ് ബാഗ്, പ്ലാസ്റ്റിക് അല്ലെങ്കിൽ പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ ഗ്ലാസ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർപ്ലേറ്റ്, പ്ലാസ്റ്റിക്സ്ട്രോ, കാൻഡി സ്ട്രിക്, പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ഇയർ ബഡ്, പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ബലൂൺ, പ്ലാസ്റ്റിക് പൊതിഞ്ഞ ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ്, സ്വീറ്റ് ബോക്സ്, 500 മില്ലിലിറ്ററിൽ താഴെ കുടിവെള്ളം പായ്ക്ക് ചെയ്ത കുപ്പി, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പിവിസി ഫ്ലെക്സ് വസ്തുക്കൾ, പ്ലാസ്റ്റിക് ആവരണമുള്ള തുണിത്തരം.
പട്ടിക പ്രകാരമുള്ള ബദലുകൾ
വളമാക്കി മാറ്റാവുന്ന ക്യാരി ബാഗ്, തുണി ബാഗ്, പേപ്പർ ബാഗ്പോളി ലാക്റ്റിക് ആസിഡ്(പിഎൽഎ) ആവരണമുള്ള പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, സ്ട്രോ, പ്ലാസ്റ്റിക് കണ്ടെയ്നർ, തടി സ്പൂൺ, സ്റ്റീൽ സ്പൂൺ, വളമാക്കാവുന്ന ഗാർബേജ് ബാഗ്, പലചരക്ക്, പലഹാരം എന്നിവ പാക്ക് ചെയ്യുന്ന 50 മൈക്രോണിനു മുകളിലുള്ള കവർ.