അതിതീവ്ര മഴയുടെ മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും സംസ്ഥാനത്താകെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മധ്യകേരളത്തിലെ മലയോരമേഖലകളിൽ കഴിഞ്ഞ ആറുമണിക്കൂറിനിടെ അതിശക്തമായ മഴയാണ് ഉണ്ടായത്.
ഇന്ന് സംസ്ഥാനത്ത് 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തിൽ ആകാശത്ത് അന്തരീക്ഷച്ചുഴിയും ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിനാൽ മഴ ഇന്നും ശക്തമാകുമെന്നുതന്നെയാണ് കരുതുന്നത്. രാത്രിയിൽ ഇടുക്കി, തൃശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയാണ് ലഭിച്ചത്.
കോട്ടയം കൂട്ടിക്കലിൽ രാത്രി ഉരുൾപൊട്ടൽ ഉണ്ടായി. വെമ്പാല മുക്കുളം മേഖലയിലാണ് ഉരുൾപൊട്ടിയത്. ജനവാസമേഖലയല്ലെന്നത് ആശ്വാസമാണ്. പാലക്കാട് നെല്ലിയാമ്പതിയിൽ കനത്ത മഴ തുടരുകയാണ്.
കോഴിക്കോട് ഇടവിട്ട് മഴ പെയ്യുകയാണ്. മലയോരമേഖലയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. താമരശേരി അടിവാരം അങ്ങാടിയിൽ രാത്രിയിൽ വെള്ളംകയറി. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പലയിടത്തും വെള്ളംകയറി. വാഹനയാത്ര ഒഴിവാക്കണമെന്ന് കളക്ടർ അറിയിച്ചു.
നീരൊഴുക്ക് കൂടിയതിനെ തുടർന്ന് ആളിയാർ ഡാം തുറന്നു. അഞ്ച് ഷട്ടറുകൾ 15 സെമി. വീതമാണ് ഉയർത്തിയത്. ഡാമിൽനിന്നും 1170 ഘനയടി വെള്ളം പുറത്തേക്കൊഴുക്കുകയാണ്. ചിറ്റൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.
പൊരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നാം ഷട്ടറും തുറന്നു. പറമ്പിക്കുളം ഡാമിൽനിന്നുള്ള വെള്ളം വരവ് കൂടി. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് കളക്ടർ അറിയിച്ചു.
ശക്തമായ മഴയെയും രൂക്ഷമായ കടലാക്രമണത്തെയും തുടർന്ന് സംസ്ഥാനത്താകെ 178 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഇവിടങ്ങളിലായി 5,168 പേ രെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്.
തൃശൂരും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എന്നാൽ പരീക്ഷകൾക്ക് മാറ്റമില്ല. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
മൂവാറ്റുപുഴ, കോതമംഗലം, ചാലക്കുടി, തിരുവല്ല താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കൊല്ലം അഞ്ചൽ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കാസർഗോഡ് വെള്ളരിക്കുണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.