ഈ വർഷം ഓണക്കിറ്റ് വിതരണം പതിവുപോലെ റേഷൻകട വഴി തന്നെയായിരിക്കുമെന്ന് ഭക്ഷ്യവകുപ്പ്. കോവിഡ് കാലഘട്ടത്ത്് കിറ്റ്് വിതരണം ചെയ്തതിന്റെ കമ്മിഷൻ ഇനത്തിലുള്ള കോടികളുടെ കുടിശ്ശിക അനുവദിച്ചാലേ ഓണക്കിറ്റുകൾ വിതരണം ചെയ്യൂവെന്നാണ് ഭരണാനുകൂല വ്യാപാരിസംഘടനകൾ അടക്കമുള്ള റേഷൻ വ്യാപാരി സംഘടനകൾ പറയുന്നത്. കമ്മിഷൻ ഇനത്തിൽ 60 കോടിയോളം രൂപ ലഭിക്കാനുണ്ട്. കോവിഡ് കാലത്ത് നടത്തിയ സേവനമായി കിറ്റുവിതരണത്തെ കാണണമെന്നാണ് സർക്കാർ പറയുന്നത്. സമാനസേവനമായി ഓണക്കിറ്റ് വിതരണത്തെയും സമീപിക്കണമെന്ന് ചർച്ചയിൽ മന്ത്രിയുൾപ്പെടെയുള്ളവർ പറഞ്ഞത് യൂണിയൻ നേതൃത്വം തള്ളിയിരുന്നു. അനുനയ ശ്രമങ്ങൾ തുടരുന്നുണ്ട്.
*14 ഇനങ്ങൾ*
ഇക്കുറി 14 ഇനങ്ങളടങ്ങുന്ന കിറ്റാണ് വിതരണംചെയ്യുന്നത്. സൗജന്യ കിറ്റുകൾ സപ്ലൈകോ മുഖേന തയ്യാറാക്കിയാണ് നൽകുന്നത്. കശുവണ്ടിപ്പരിപ്പ് (50 ഗ്രാം), നെയ് മിൽമ (50 മില്ലി), മുളക്‌പൊടി (100 ഗ്രാം), മഞ്ഞൾപൊടി (100ഗ്രാം), ഏലയ്ക്ക (20 ഗ്രാം), വെളിച്ചെണ്ണ (500 മില്ലി), തേയില (100 ഗ്രാം), ശർക്കരവരട്ടി (100 ഗ്രാം), ഉണക്കലരി-ചമ്പാപച്ചരി (500 ഗ്രാം), പഞ്ചസാര (ഒരുകിലോ), ചെറുപയർ (500 ഗ്രാം), തുവരപ്പരിപ്പ് (150 ഗ്രാം), പൊടിയുപ്പ് (ഒരുകിലോ), തുണിസഞ്ചി. 447 രൂപയാണ് കിറ്റിന്റെ ആകെ വില.
03/08/2022