കാലത്തിനനുസൃതമായ മാറ്റത്തിലൂടെ ഖാദിയെ ജനകീയമാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഓണം ഖാദി മേളയുടെ ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതയുടെ പ്രതീകമായ കൈത്തറി ഉൽപ്പന്നങ്ങൾക്ക് സ്വീകാര്യതയേറുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആധുനീകരിച്ച ഷോറുമുകളും വ്യതസ്ത ഉൽപ്പന്നങ്ങും കൈത്തറിക്ക് സ്വീകാര്യത വർദ്ധിപ്പിക്കുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു.
മന്ത്രി വി ശിവൻകുട്ടി കേരള ഖാദി ലോഗോ പ്രകാശനം ചെയ്തു. ഡോക്ടേഴ്‌സ് നഴ്‌സസ് കോട്ടിന്റെ ആദ്യ വിതരണോദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യുവിന് നൽകി നിർവഹിച്ചു. ഓണം ഖാദി മേളയുടെ സമ്മാനക്കൂപ്പൺ ഉദ്ഘാടനവും നടന്നു. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശവുമായി ആഗസ്റ്റ് 2 മുതൽ സെപ്റ്റംബർ 7വരെ ജില്ല അടിസ്ഥാനത്തിലാണ് മേള നടക്കുന്നത്. വിവിധ രീതിയിൽ രൂപകൽപ്പന ചെയ്ത വ്യത്യസ്ത വസ്ത്രങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റും സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും നൽകും. മേളയോടനുബന്ധിച്ചുള്ള സമ്മാനമായി പത്ത് പവൻ വരെ സ്വർണസമ്മാനവും നൽകും. ഒരു വീട്ടിൽ ഒരു ജോഡി ഖാദി വസ്ത്രമെങ്കിലും വാങ്ങണമെന്ന പ്രചരണം കൂടി മേളയുടെ ഭാഗമായി നടത്തും. ചടങ്ങിൽ ബോർഡ് സെക്രട്ടറി കെ എ രതീഷ് സ്വാഗതവും അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ കെ കെ ചാന്ദ്‌നി നന്ദിയും അറിയിച്ചു.