സംസ്ഥാനത്ത് കഴിഞ്ഞ മാർച്ചിൽ നടത്തിയ രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ പുനർ മൂല്യനിർണയത്തിൽ 10 ശതമാനമോ അതിൽ കൂടുതലോ മാർക്ക് സ്വന്തമാക്കിയത് 2201 വിദ്യാർഥികൾ. ഇതിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിൽ 10 ശതമാനമോ അതിൽ കൂടുതലോ മാർക്ക് ലഭിച്ചത് ഇംഗ്ലീഷിനാണ്. 1000 ത്തോളം വിദ്യാർഥികൾക്ക് നിലവിൽ അവർക്ക് ഇംഗ്ലീഷിനു വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്കിനേക്കാൾ പത്തു ശതമാനമോ അതിൽ കൂടുതലോ മാർക്ക് പുനർമൂല്യനിർണയം നടത്തിയപ്പോൾ ലഭിച്ചത്.
പത്തു ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചാൽ പുനർമൂല്യനിർണയത്തിനായി വിദ്യാർഥികളിൽ നിന്ന് ഓരോ വിഷയത്തിന് ഈടാക്കുന്ന 500 രൂപ തിരികെ നൽകണം. കഴിഞ്ഞ ദിവസം പുനർമൂല്യനിർണയഫലം പ്രഖ്യാപിച്ചതിനു പിന്നാലെ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പണം തിരികെ നല്കേണ്ട വിദ്യാർഥികളുടെ പണം അടിയന്തരമായി മടക്കി നല്കണമെന്ന നിർദേശവും നൽകി. ആദ്യം ഫലം പ്രഖ്യാപിച്ചപ്പോൾ ഇംഗ്ലീഷിന് 58 മാർക്ക് ഉണ്ടായിരുന്ന തലസ്ഥാന ജില്ലയിലെ ഒരു സ്കൂളിലെ വിദ്യാർഥിക്ക് പുനർമൂല്യനിർണയം നടത്തിയപ്പോൾ 18 മാർക്കിന്റെ വ്യത്യാസമാണ് ഉണ്ട ായിട്ടുള്ളത്. പുനർമൂല്യനിർണയം നടത്തിയപ്പോൾ 76 മാർക്കായാണ് ആ വിദ്യാർഥിയുടെ സ്കോർ.
ഇംഗ്ലീഷിനു പിന്നാലെ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി എന്നീ വിഷയങ്ങൾക്കും കൂടുതൽ വിദ്യാർഥികൾ പുനർമൂല്യനിർണയത്തിൽ നിലവിലുള്ളതിനേക്കാൽ പത്തു ശതമാനം അധികം മാർക്ക് സ്വന്തമാക്കി.
കേരളത്തിനകത്തും മാഹി, ലക്ഷദ്വീപ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും പുനർമൂല്യനിർണയത്തിനായി അപേക്ഷിച്ചതിൽ കൂടുതൽ മാർക്ക് ലഭിച്ചത് ഇംഗ്ലീഷിനാണെന്ന പ്രത്യേകത ഉണ്ട്.