മാനന്തവാടി നഗരസഭയിലെ കണിയാരത്ത് ആഫ്രിക്കൻ പനി സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റർ പരിധിയിൽ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ദയാവധം ചെയ്യേണ്ടത് 80 പന്നികളെ. മൂന്നു ഫാമുകളിലാണ് ഇത്രയും പന്നികൾ.
കണിയാരത്ത് വൈറസ് സാന്നിധ്യം കണ്ടെത്തിയ ഫാമിന് ഒരു കിലോമീറ്റർ പരിധിയിൽ 300ൽ അധികം പന്നികളെ ദയാവധം ചെയ്യണമെന്നാണു കണക്കാക്കിയിരുന്നത്. ജിയോ മാപ്പിംഗിലൂടെ നടത്തിയ നിർണയത്തിലാണു കണിയാരം ഫാമിനു ഒരു കിലോമീറ്റർ പരിധിയിൽ മൂന്നു ഫാമുകളേ വരൂവെന്നു വ്യക്തമായത്. കണിയാരത്ത് രോഗബാധയുണ്ടായ ഫാമിൽ നിലവിൽ പന്നികളില്ല.
തവിഞ്ഞാൽ പഞ്ചായത്തിലെ കരിമാനിയിൽ വൈറസ് സ്ഥിരീകരണമുണ്ടായ സ്വകാര്യ ഫാമിലെ മുഴുവൻ പന്നികളെയും ഇന്നലെ രാത്രിയോടെ ദയാവധം ചെയ്തു. കുഞ്ഞുങ്ങളടക്കം 360 പന്നികളാണു ഫാമിൽ ഉണ്ടായിരുന്നത്. ഇലക്ട്രിക് സ്റ്റണ്ണർ ഉപയോഗിച്ച് അബോധാവസ്ഥയിലാക്കി ദയാവധം ചെയ്ത ഇവയെ ഫാമിനു 80 മീറ്റർ മാറി തയാറാക്കിയ കുഴികളിലാണു സംസ്കരിച്ചത്.
കരിമാനിയിലെ ഫാമിൽ ഞായറാഴ്ച രാത്രി പത്തോടെയാണ് ദയാവധം തുടങ്ങിയത്. കാട്ടിക്കുളം, മാനന്തവാടി വെറ്ററിനറി സർജൻമാരായ ഡോ.വി. ജയേഷ്, ഡോ.കെ. ജവഹർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലർച്ചെ അഞ്ചു വരെ 190 പന്നികളെ ദയാവധം ചെയ്തു. വിശ്രമത്തിനുശേഷം ഉച്ചയ്ക്കു 12 ഓടെയാണു ദൗത്യം പുനരാരംഭിച്ചത്.
പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ദയാവധം പൂർത്തിയാക്കിയശേഷം ഫാമും പരിസരവും അണുവിമുക്തമാക്കി. അഗ്നി-രക്ഷാസേനയുടെ സംവിധാനമാണ് ഇതിനായി ഉപയോഗിച്ചത്. ദയാവധത്തിനു നിയോഗിച്ച സംഘം ദൗത്യം പൂർത്തിയായതു മുതൽ 24 മണിക്കൂർ ക്വാറന്റൈനിൽ കഴിയും. ഇതിനുശേഷമാണു കണിയാരത്ത് പന്നികളെ ദയാവധത്തിനു വിധേയമാക്കുക. കരിമാനിയിൽ ദയാവധം നടന്ന സ്ഥലത്തിനു ഒരു കിലോമീറ്റർ പരിധിയിൽ പന്നിക്കൃഷിയിടങ്ങൾ വേറേയില്ല.
ദയാവധത്തിനു വിധേയമാക്കുന്ന പന്നികളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ ഉയരുന്നുണ്ട്. നിലവിലെ മാനദണ്ഡമനുസരിച്ചു 15 കിലോ വരെ തൂക്കമുള്ള പന്നിക്കു 2,200ഉം 14 മുതൽ 40 വരെ കിലോഗ്രാം തൂക്കമുള്ളതിനു 5,800 ഉം 40 മുതൽ 70 വരെ കിലോഗ്രാം തൂക്കമുള്ളതിനു 8,400ഉം 70 മുതൽ 100 വരെ തൂക്കമുള്ളതിനു 12,000ഉം 100 കിലോഗ്രാമിനു മുകളിൽ തൂക്കമുള്ളതിനു 15,000 ഉം രൂപയാണ് നഷ്ടപരിഹാരം.
നശിപ്പിച്ച പന്നിത്തീറ്റ കിലോഗ്രാമിനു 22 രൂപയാണ് നഷ്ടപരിഹാരം. തുക കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായാണ് ലഭ്യമാക്കേണ്ടത്. ജില്ലാ മൃഗ സംരക്ഷണ ഓഫീസറും ജന്തുരോഗ നിയന്ത്രണ പരിപാടി ജില്ലാ കോ-ഓർഡിനേറ്ററും ശിപാർശ ചെയ്യുന്ന മുറയ്ക്കാണു ഉടമകൾക്കു നഷ്ടപരിഹാരം കിട്ടുക.